പറ്റ്ന: മദ്യ നിരോധനം സംബന്ധിച്ച് പുതിയ ഭേദഗതി നിയമം പാസാക്കി ബീഹാര്‍ സര്‍ക്കാര്‍. ബീഹാറില്‍ 2016 ഏപ്രില്‍ 5നാണ് സമ്പൂര്‍ണ്ണ മദ്യ നിരോധന൦ നടപ്പിലാക്കിയത്.
പുതുക്കിയ ഭേദഗതി അനുസരിച്ച് മദ്യം കഴിച്ചതിന് ഒരാള്‍ പിടിക്കപ്പെടുന്നത് ആദ്യ തവണയാണെങ്കില്‍ അന്‍പതിനായിരം രൂപയാണ് പിഴ അല്ലെങ്കില്‍ മൂന്ന് മാസം തടവ് ശിക്ഷ അനുഭവിക്കണം. രണ്ടാം തവണയാണെങ്കില്‍ ഒരു ലക്ഷം രൂപ അല്ലെങ്കില്‍ അഞ്ചു വര്‍ഷം തടവ് ആയിരിക്കും ശിക്ഷ.
പഴയ നിയമപ്രകാരം മദ്യം കഴിക്കുന്നതിന് പിടിക്കപ്പെട്ടാല്‍ നിര്‍ബന്ധമായും ജയില്‍വാസം അനുഭവിക്കണമായിരുന്നു. ഇതിലാണ് സര്‍ക്കാര്‍ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. സാധാരണകാരായ ഭൂരിഭാഗം ആളുകളും തങ്ങളുടെ വരുമാനത്തിന്‍റെ നല്ലൊരു പങ്കും മദ്യത്തിനായാണ് ചിലവാക്കുന്നത്. ഇതുമൂലം ഗാര്‍ഹിക പീഡനങ്ങളും വര്‍ധിക്കുന്നുണ്ട് അതിനാല്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു ഭേദഗതി കൊണ്ടുവരുന്നതെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.
നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍ പോലീസ് ദുരുപയോഗിക്കുന്നതായി വ്യാപകമായി ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്തിയത്. മദ്യം പിടിച്ചെടുക്കുന്ന വീടുകളും വാഹനങ്ങളും കണ്ടുകെട്ടാനുള്ള വ്യവസ്ഥകളിലും ജാമ്യമില്ലാ വ്യവസ്ഥകളിലും ഭേദഗതി വരുത്തിയതായാണ് സൂചന.
അതേസമയം, മദ്യ നിരോധന ഭേദഗതിയെ വിമര്‍ശിച്ച് ആർജെഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. ഈ ഭേദഗതി പണക്കാര്‍ക്ക് മദ്യം കഴിക്കാനുള്ള അവസരവും സ്വാതന്ത്രവുമാണ് നല്‍കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.