ബെംഗളൂരു: ബിജെപിയുടെ ലോക്സഭാ എംപി ശോഭ കരന്‍ദ്ലജെയ്ക്കെതിരെ പൊലീസ് കേസ്. കർണാടകയിലെ ഹോണവാറിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രകോപനപരമായി ട്വീറ്റുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്തതിനെതിരെയാണ് കേസ്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153, 503 വകുപ്പുകൾ പ്രകാരമാണ് എംപിയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 'ചില പ്രകോപനപരമായ ട്വീറ്റുകൾ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിനാണ് എംപിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് അന്വേഷണ ചുമതലയുള്ള പടിഞ്ഞാറൻ മേഖല റേഞ്ച് പൊലീസ് ഇൻസ്പെക്ടർ ജനറൽ ഹേമന്ദ് നിംബാൽക്കർ പറഞ്ഞു.
ബെംഗളൂരുവിൽ നിന്ന് 487 കിലോമീറ്റർ അകലെയുള്ള ഹോണവാർ എന്ന തീരദേശ പട്ടണത്തിലാണ് പത്തൊന്‍പതുകാരി പാരേഷ് മെസ്റ്റ പീഡനത്തിനിരയായത്. ഹിന്ദു ആക്ടിവിസ്റ്റുകൂടിയായ ഈ പെണ്‍കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് പൊതുജനമധ്യേ വലിയ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെ ഉണ്ടായ ആക്രമണത്തെക്കുറിച്ച് പ്രതികരിച്ച എംപി ഡിസംബർ 15ന് 'ജിഹാദിസ്റ്റുകൾ പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് കൊല്ലാൻ ശ്രമിക്കുകയാണ്' എന്ന് ട്വീറ്റ് ചെയ്തു.
തുടര്‍ന്ന് 'ജിഹാദികള്‍ക്കെതിരെയുളള എന്‍റെ പോരാട്ടം തുടരും, ആരുടേയും സമ്മർദ്ദത്തിന് ഞാൻ വഴങ്ങില്ല #സിദ്ധരാമയ്യ ഗവൺമെന്റ് #ഹിന്ദു ലൈവ്സ് മാറ്റര്‍' എന്ന് മറ്റൊരു ട്വീറ്റും നല്കി.
പ്രകോപനപരമായ ഇത്തരം ട്വീറ്റുകള്‍ സാമൂഹ്യ മാദ്ധ്യമത്തിലൂടെ പ്രചരിപ്പിച്ചതിനാണ് കരംദ്ലജയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.