ന്യൂഡല്‍ഹി: ഐസിഐസിഐ ബാങ്ക് മുന്‍ മേധാവി ചന്ദാ കൊച്ചാറിനെതിരെ കേസെടുത്ത സിബിഐ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. സിബിഐ ഉദ്യോഗസ്ഥന്‍ സുധാന്‍ശു ധര്‍ മിശ്രയെയാണ് സ്ഥലം മാറ്റിയത്. ഡല്‍ഹിയില്‍ നിന്ന് റാഞ്ചിയിലേക്കാണ് സ്ഥലം മാറ്റിയത്.
കേസെടുത്തതിനെതിരെ സിബിഐയെ വിമര്‍ശിച്ച് അരുണ്‍ ജെയ്റ്റ്‌ലി രംഗത്ത് വന്നിരുന്നു. സിബിഐയുടേത് ‘അന്വേഷണാത്മക സാഹസ’മാണെന്നാണ് ധനകാര്യ മന്ത്രി ജെയ്റ്റ്‌ലി പറഞ്ഞത്. ഫെയ്സ്ബുക്കിലൂടെയായിരുന്നു ജെയ്റ്റ്‌ലിയുടെ വിമര്‍ശനം.
ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെയിരുന്ന് ഐസിഐസിഐ കേസിനെ നിരീക്ഷിക്കുമ്പോള്‍, അന്വേഷണം പ്രാഥമികലക്ഷ്യത്തില്‍നിന്ന് വഴിമാറുന്നതായി തോന്നുന്നുവെന്നും ജെയ്റ്റ്‌ലി കുറിപ്പില്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുള്ള എന്റെ ഉപദേശം ഇതാണ് മഹാഭാരതത്തിലെ അര്‍ജുനന്റെ ഉപദേശം പിന്തുടരൂ കാളയുടെ കണ്ണില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂവെന്നാണ് ജെയ്റ്റ്‌ലിയുടെ കുറിപ്പ് അവസാനിക്കുന്നത്.
വീഡിയോകോണ്‍ ഗ്രൂപ്പിന് അനധികൃതമായി കോടിക്കണക്കിന് രൂപ വായ്പ അനുവദിച്ചെന്ന പരാതിയിലാണ് ചന്ദാ കൊച്ചാറിനെതിരേ കേസ് എടുത്തത്. കൊച്ചാറിനൊപ്പം വീഡിയോ കോൺ എംഡി വേണുഗോപാലിനെതിരെയും കേസ് എടുത്തിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ മുംബൈ, ഔറംഗാബാദ് എന്നിവിടങ്ങളിലായി 4 സ്ഥലത്ത് സിബിഐ ട്റെയ്ഡ് നടത്തിയിരുന്നു. ആരോപണത്തെ തുടർന്ന് ചന്ദാ കൊച്ചാർ ബാങ്കിന്റെ എം.ഡി സ്ഥാനം നേരത്തെ രാജിവെച്ചിരുന്നു.
ചന്ദ കൊച്ചാര്‍ സിഇഒ ആയിരുന്ന കാലത്ത് വീഡിയോകോണിന് 3,250 കോടി രൂപ വായ്പ നല്‍കിയതുമായി ബന്ധപ്പെട്ടതാണ് കേസ്.