ന്യൂഡല്‍ഹി: ഒരു നിയമസഭാ മണ്ഡലത്തിലെ 5 വോട്ടിംഗ് യന്ത്രങ്ങളോടൊപ്പമുള്ള വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന സുപ്രീംകോടതി വിധിയില്‍ അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ്!!
സുപ്രീംകോടതി വിധിയില്‍ അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് രംഗത്തെത്തിയത്. 5 വോട്ടിംഗ് യന്ത്രത്തിലെ വിവിപാറ്റ് രസീതുകള്‍ എണ്ണിയതുകൊണ്ട് കര്യമില്ല. സംശയമില്ലാതെ വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കണമെന്നും സുര്‍ജേവാല പറഞ്ഞു.
എണ്ണുന്നില്ലെങ്കില്‍ വിവിപാറ്റ് വച്ച് പൊതുപണം നഷ്ടമാക്കുന്നതെന്തിനെന്നും സുര്‍ജേവാല ചോദിച്ചു. ജനാധിപത്യത്തിന് ചേരുന്നതല്ല കോടതിവിധി. വിധി സുപ്രീം കോടതി പുനപരിശോധിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് അഭിപ്രായപ്പെട്ടു.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പാക്കാന്‍ വിവിപാറ്റ് എണ്ണുന്നത് വര്‍ദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഒരു നിയമസഭാ മണ്ഡലത്തിലെ 5 വോട്ടിംഗ് യന്ത്രങ്ങളോടൊപ്പമുള്ള വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ 50% വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ഹര്‍ജി പരിഗണിക്കവേ ആയിരുന്നു സുപ്രീംകോടതി ഇപ്രകാരം അഭിപ്രായപ്പെട്ടത്. കൂടാതെ, ക്രമരഹിതമായി വേണം വോട്ടിംഗ് യന്ത്രങ്ങൾ തിരഞ്ഞെടുക്കേണ്ടതെന്ന നിര്‍ദ്ദേശവും സുപ്രീംകോടതി മുന്നോട്ടു വച്ചു. ഇത് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ "ഏറ്റവും മികച്ച അളവിലുള്ള കൃത്യത, സംതൃപ്തി" ഉറപ്പാക്കാൻ സഹായിക്കുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
മുന്‍പ് ഒരു വോട്ടിംഗ് യന്ത്രങ്ങളോടൊപ്പമുള്ള വിവിപാറ്റ് രസീതുകള്‍ മാത്രമായിരുന്നു എണ്ണിയിരുന്നത്.