ന്യൂഡൽഹി: തീവ്രവാദികളെ രക്തസാക്ഷികളെന്ന് വാഴ്ത്തുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നത് നിര്‍ത്തണമെന്നാണ് എല്ലാ സാർക് അംഗരാജ്യങ്ങളോടും താൻ ആവശ്യപ്പെട്ടതെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ലോക്സഭയിൽ പറഞ്ഞു. അയൽ രാജ്യങ്ങളുമായി മെച്ചപ്പെട്ട ബന്ധം പുലര്‍ത്താനാണ് എല്ലാ പ്രധാനമന്ത്രിമാരും ശ്രമിച്ചിട്ടുള്ളത്. എന്നാൽ പാകിസ്താൻ മാത്രം ഈ കാര്യം തിരിച്ചറിയുന്നില്ല. തന്റെ പ്രസംഗം പാക് മാധ്യമങ്ങൾ ബഹിഷ്കരിച്ചതില്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു.
പാക് ആഭ്യന്തര മന്ത്രി ഉച്ച വിരുന്നിന് ക്ഷണിച്ചിരുന്നു. എന്നാൽ, യോഗം കഴിഞ്ഞ ഉടന്‍ പാക് മന്ത്രി സ്വന്തം കാറിൽ സ്ഥലം വിട്ടിരുന്നു. പാകിസ്ഥാനില്‍ താന്‍ പോയത് ഭക്ഷണം കഴിക്കാനല്ലെന്നും അതുകൊണ്ടുതന്നെ തനിക്കിതില്‍ പരാതിയില്ലെന്നും രാജ്നാഥ്സിങ് പറഞ്ഞു. ഭീകരതയ്ക്കെതിരെ ശക്തമായ പ്രതിഷേധം താന്‍ രേഖപ്പെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.