ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പാസാക്കിയ പൗരത്വഭേദഗതി ബില്ലിനെതിരെ കടുത്ത എതിര്‍പ്പുമായി യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന്‍ ഓണ്‍ ഇന്‍റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്) രംഗത്തെത്തിയിരിയ്ക്കുകയാണ്.
പൗരത്വഭേദഗതി ബില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും പാസായാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ഉപരോധമേര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യു.എസ് ഫെഡറല്‍ കമ്മീഷന്‍ അറിയിച്ചു. ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു മത പരീക്ഷണം നടത്തുമോയെന്ന ഭയം തങ്ങള്‍ക്കുണ്ടെന്നും
ലോക്‌സഭയില്‍ ബില്‍ പാസാക്കിയതില്‍ കടുത്ത അസ്വസ്ഥതയുണ്ടെന്നും യു.എസ് ഫെഡറല്‍ കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഇന്ത്യ പാസാക്കുന്ന പൗരത്വ ഭേദഗതി ബില്‍ ‘തെറ്റായ ദിശയിലേക്കുള്ള അപകടകരമായ വഴിത്തിരി’വാണെന്നായിരുന്നു യു.എസ്.സി.ഐ.ആര്‍.എഫ് പ്രസ്താവിച്ചത്. മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വത്തിന് നിയമപരമായ മാനദണ്ഡം നല്‍കുകയും മുസ്ലീങ്ങളെ ഒഴിവാക്കിക്കൊണ്ട് മറ്റു വിഭാഗത്തിലുള്ള കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുകയുമാണ് ഈ ബില്‍ എന്ന് യു.എസ് ഫെഡറേഷന്‍ പറഞ്ഞു. ഇത് ഇന്ത്യയുടെ സമ്പന്നമായ മതേതര ബഹുസ്വര ചരിത്രത്തിനും വിശ്വാസം പരിഗണിക്കാതെ നിയമത്തിന് മുന്നില്‍ സമത്വം ഉറപ്പ് നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയ്ക്കും എതിരാണ് എന്നും യു.എസ് ഫെഡറല്‍ കമ്മീഷന്‍ പറഞ്ഞു.
അതേസമയം, അമേരിക്കയുടേത് അനാവശ്യ പരാമർശമാണെന്ന് വിദേശ മന്ത്രാലയം പ്രതികരിച്ചു. യു.എസ്.സി.ഐ.ആര്‍.എഫ് നടത്തിയ കൃത്യമല്ലാത്തതും അനാവശ്യവുമായ അഭിപ്രായങ്ങളിൽ തങ്ങൾ ഖേദിക്കുന്നെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു.
വിഷയത്തെക്കുറിച്ച് വ്യക്തതയില്ലാത്തതും മുൻവിധിയും പക്ഷപാതപരമായ കാര്യങ്ങളാണ് യു.എസ്.സി.ഐ.ആര്‍.എഫ് പ്രസ്താവിച്ചിരിക്കുന്നത്, അദ്ദേഹം പറഞ്ഞു.