ശ്രീനഗർ: അതിർത്തിയിൽ ഇന്ത്യൻ സൈന്യം നടത്തിയ ശക്തമായ തിരിച്ചടിയില്‍ അഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടു. ആറ് പാകിസ്താൻ സൈനികർക്ക് പരിക്കേറ്റു. പാക് അധീന കാഷ്മീരിലെ ഭീംബറിലാണ് ഏറ്റുമുട്ടലുണ്ടായത്.
അതിനിടെ, നിയന്ത്രണരേഖയിൽ ഇന്ത്യൻ സൈന്യമാണ് വെടിനിർത്തൽ കരാർ ലംഘിക്കുന്നതെന്ന് ആരോപിച്ച് ഇസ്‍ലാമാബാദിലുള്ള ഇന്ത്യൻ ഡപ്യൂട്ടി ഹൈക്കമ്മിഷണറെ പാക്കിസ്ഥാൻ വിളിച്ചുവരുത്തി വിശദീകരണം തേടി.
വ്യാഴാഴ്ച രാവിലെ അതിർത്തിയിലെ നൗഷേര, കൃഷ്ണഘാട്ടി മേഖലയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിനു മറുപടിയായാണ് ഇന്ത്യൻ സൈന്യത്തിന്‍റെ പ്രത്യാക്രമണം.
അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കരസേന മേധാവി ബിപിൻ റാവത് സംസ്ഥാനത്ത് സന്ദർശനം നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്. പാക്കിസ്ഥാന്‍റെ ആക്രമണത്തിൽ ജനറൽ എൻജിനിയറിങ് റിസർവ് ഫോഴ്സിലെ ഒരു ഉദ്യോഗസ്ഥൻ മരിച്ചു.