ന്യൂഡല്‍ഹി: ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബീഹാറില്‍ സീറ്റു വിഭജനം പൂര്‍ത്തിയായതായി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. സീറ്റ് ധാരണ ചര്‍ച്ച ചെയ്തെന്നും ഒന്നിലും ആശങ്കയില്ലെന്നും തേജസ്വി യാദവ് പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് സീറ്റു വിഭജനം സംബന്ധിച്ച ചര്‍ച്ച നടന്നത്. ആകെയുള്ള 40 സീറ്റില്‍ 17 സീറ്റില്‍ ആര്‍ജെഡിയും 11ല്‍ കോണ്‍ഗ്രസും മത്സരിച്ചേക്കുമെന്നാണ് സൂചന.
കോണ്‍ഗ്രസിന്‍റെ സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെ നേതൃത്വത്തില്‍ ഒരു ദിവസം നീണ്ട ചര്‍ച്ചയാണ് മഹാ സഖ്യത്തിലെ നേതാക്കള്‍ ഡല്‍ഹിയില്‍ നടത്തിയത്. അതിനുശേഷമാണ് സീറ്റുകള്‍ സംബന്ധിച്ച വിഷയത്തില്‍ തീരുമാനമായത്.
40 ലോക്‌സഭാ സീറ്റാണ് ബീഹാറിലുള്ളത്. എന്‍ഡിഎ വിട്ട് മഹാ സഖ്യത്തിലെത്തിയ ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സാമന്ത പാര്‍ട്ടിക്ക് 4, ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി, എല്‍.ജെ.ഡി എന്നിവക്ക് ഓരോ സീറ്റും വീതം നല്‍കാനാണ് ധാരണ. ശേഷിക്കുന്ന സീറ്റുകള്‍ ഇടത് പാര്‍ട്ടികള്‍ക്ക് നല്‍കിയേക്കുമെന്നാണ് സൂചന.
പെട്ടെന്നുതന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകും. ഏപ്രില്‍ 11നാണ് ബീഹാറില്‍ ആദ്യ ഘട്ട തിരഞ്ഞെടുപ്പ്. 7 ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പ് മെയ് 19ന് അവസാനിക്കും.
2014ലെ പൊതു തിരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി 27 സീറ്റുകളില്‍ മത്സരിച്ചെങ്കിലും നാലു സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. അതേസമയം, 16 സീറ്റില്‍ ബിജെപി വിജയം നേടിയിരുന്നു.