പനാജി: ഗോവയില്‍ ബിജെപിയുടെ നിര്‍ണ്ണായക യോഗം നടക്കുകയാണ്. അര്‍ബുദത്തെതുടര്‍ന്ന്‍ ആരോഗ്യനില മോശമായി തുടരുന്ന ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കര്‍ക്ക് പകരം ആളെ കണ്ടെത്തുന്ന തിരക്കിലാണ് ഇപ്പോള്‍ ബിജെപി.
ഗോവയില്‍ നടക്കുന്ന യോഗത്തില്‍ സംസ്ഥാന ബിജെപിയിലെ മുതിര്‍ന്ന നേതാക്കളും ദേശീയ നേതാക്കളും പങ്കെടുക്കുന്നുണ്ട്. യോഗത്തിന് ശേഷം തീരുമാനം പാര്‍ട്ടി മുഖ്യമന്ത്രി മനോഹർ പരീക്കറെ അറിയിക്കു൦. മാസങ്ങളായി ആരോഗ്യനില മോശമായി തുടരുന്ന സാഹചര്യത്തിൽ ജോലി ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് പരീക്കർ ദേശീയ നേതൃത്വവുമായി പങ്കുവച്ചതായാണ് സൂചന.
പരീക്കറിന്‍റെ അനാരോഗ്യം കണക്കിലെടുത്ത് ഘടക കക്ഷിയായ എം.ജി.പി യുടെ നേതാവും നിലവിൽ മന്ത്രി സഭയിൽ രണ്ടാമനുമായ സുദ്ദീൻ ദാവലിക്കറിന് മുഖ്യമന്ത്രിയുടെ ചുമതല നൽകുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് ബിജെപി നേതൃത്വം പ്രതികരിച്ചിട്ടില്ല.
അതേസമയം, അനാരോഗ്യത്തെതുടര്‍ന്ന് പരീക്കറെ വെള്ളിയാഴ്ച ഗോവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൂടാതെ പരീക്കറെ കൂടുതൽ പരിശോധനകൾക്കായി ഡൽഹി എയിംസിലേക്ക് മാറ്റും.
Goa Chief Minister Manohar Parrikar travel to Delhi today for health checkup at All India Institute of Medical Sciences. (file pic) pic.twitter.com/si3tmT3XSm
— ANI (@ANI) September 15, 2018
അനാരോഗ്യത്തെ തുടര്‍ന്ന് മുഖ്യമന്ത്രി മനോഹർ പരീക്കര്‍ സ്ഥാനം ഒഴിഞ്ഞേക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ഏഴു മാസമായി പാന്‍ക്രിയാസിലെ അര്‍ബുദബാധയ്ക്കുള്ള ചികിത്സയിലാണ് പരീക്കര്‍.
കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ ആ സ്ഥാനം രാജിവച്ചാണ് ഗോവയിലെ ബിജെപി സര്‍ക്കാരിന്‍റെ നേതൃത്വം ഏറ്റെടുത്തത്.