മുംബൈ: ബുള്ളറ്റ് ട്രെയിൻ എന്ന മഹത്തായ പദ്ധതിയുമായി മോദി സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്ന അവസരത്തില്‍ വിവരവാകാശ രേഖയിലൂടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്. ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാനൊരുങ്ങുന്ന മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ നിലവിലോടുന്ന ട്രെയിനുകളിലെ 40 ശതമാനം സീറ്റുകളും കാലിയാണെന്നാണ് റിപ്പോര്‍ട്ട്.
ഈ റൂട്ടില്‍ പശ്ചിമ റെയിൽവേക്ക് പ്രതിമാസം ഏകദേശം 10 കോടി രൂപ നഷ്ടമാകുന്നുണ്ടെന്നാണ് കണക്ക്. അതായത് കൃത്യമായ പഠനങ്ങൾ നടത്താതെയാണ് റെയിൽവേ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് തുടക്കം കുറിക്കുന്നതെന്ന ആരോപണങ്ങൾ ശക്തമായിരുന്നു. ഇപ്പോള്‍ പുറത്തു വന്ന വസ്തുതകള്‍ ആ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ്.
ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെ അനിൽ ഗാൽഗലി എന്ന സാമൂഹിക പ്രവർത്തകനാണ് ഈ റൂട്ടിലെ നിലവിലെ ട്രെയിനുകളുടെ സ്ഥിതി സംബന്ധിച്ച് റെയിൽവേയോട് ചോദിച്ചത്. മുംബൈ അഹമ്മദാബാദ് റൂട്ടിൽ 31 മെയിൽ/എക്സ്‌പ്രസ് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ 7,06,446 സീറ്റുകളുമുണ്ട്.
ജൂലൈ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയുള്ള കണക്കുകളനുസരിച്ച് 3,98,002 സീറ്റുകൾ മാത്രമേ റൂട്ടിലെ ട്രെയിനുകളിൽ ബുക്ക്ചെയ്തിട്ടുള്ളു. അതായത് ഈ റൂട്ടില്‍ 40% സീറ്റ് ഒഴിഞ്ഞുകിടക്കുന്നു എന്ന് സാരം. ഇതുമൂലം 15 കോടി നഷ്ടത്തിലാണ് ഈ റൂട്ടിലെ ട്രെയിനുകൾ ഓടുന്നത്. കൂടാതെ ഈ റൂട്ടിൽ പുതിയ ട്രെയിനുകൾ ഉള്‍പ്പെടുത്താന്‍ യാതൊരു തീരുമാനവുമില്ല എന്നും അധികൃതര്‍ അറിയിച്ചു. ഇതിനിടെയാണ് കോടികൾ മുടക്കി ഈ റൂട്ടിൽ ബുള്ളറ്റ് ട്രെയിൻ കൂടി സർവീസ് ആരംഭിക്കുന്നത്.