ന്യൂഡൽഹി: വിമാനയാത്രക്കിടെ ബോളിവുഡ് നടി സൈറ വസീമിനെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. വികാസ് സച്ദേവ് എന്ന മുപ്പത്തിയൊമ്പതുകാരനെയാണ് മുംബൈ പൊലീസ് പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാള്‍ മുംബൈയില്‍ ബിസിനസ്‌കാരനാണ്.
ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള എയർ വിസ്താര വിമാനത്തിൽ യാത്ര ചെയ്യവെയാണ് സീറ്റിനു പിന്നിൽ ഇരുന്ന വികാസ് പതിനെട്ടു വയസ് തികയാത്ത നടിക്കുനേരെ അതിക്രമത്തിന് ശ്രമിച്ചത്. പിന്നിലിരുന്ന യാത്രക്കാരൻ തന്റെ കാൽ ഉപയോഗിച്ച് നടിയുടെ പിന്നിലും കഴുത്തിലും ഉരസുകയായിരുന്നു. ഉറക്കത്തിലായിരുന്ന താൻ ഞെട്ടിയുണർപ്പോഴാണ് അക്രമിയുടെ കാൽ കാണാൻ കഴിഞ്ഞതെന്നു നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വെളിപ്പെടുത്തി. പിന്നിലിരുന്നയാൾ അതിക്രമത്തിനു ശ്രമിക്കുന്നതിന്റെ വീഡിയോയും നടി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കരഞ്ഞുകൊണ്ടാണ് നടി സംഭവങ്ങൾ വിവരിക്കുന്നത്. സംഭവത്തിനു പിന്നാലെ നടിയുടെ മുംബൈയിലെ താമസസ്ഥലത്തെത്തിയ പൊലീസ് നടിയുടെ മൊഴിയെടുത്ത് കേസ് രേഖപ്പെടുത്തി. കേന്ദ്രവ്യോമയാന മന്ത്രാലയവും സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലും വിമാനക്കമ്പനിയില്‍ നിന്ന് വിശദീകരണവും തേടിയിരുന്നു. ഞെട്ടിക്കുന്ന സംഭവമാണ് ഉണ്ടായതെന്നും വിമാനത്തിൽ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പുവരുത്താൻ കമ്പനികള്‍ ശ്രമിക്കണമെന്നും ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമയും ആവശ്യപ്പെട്ടു. മാത്രമല്ല സംഭവത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്ന് ദേശീയ വനിതാ കമ്മിഷന്‍ ആക്ടിങ് ചെയര്‍പേഴ്സണ്‍ രേഖാ ശര്‍മയും മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ വിജയ രഹാത്കറും മഹാരാഷ്ട്ര ഡി.ജി.പി.ക്ക് നിര്‍ദേശം നല്‍കി.