ന്യൂഡല്‍ഹി: രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലായി നടക്കുന്ന ആദ്യ വിദേശ പര്യടനത്തിന് ശേഷം തിരുപ്പതി ബാലാജി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.
ഇന്ന് നടക്കുന്ന ശ്രീലങ്ക സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി തിരുപ്പതിയില്‍ എത്തിച്ചേരുന്നത്. ആന്ധ്രാപ്രദേശ് ബിജെപി പ്രസിഡന്‍റ് കന്നാ ലക്ഷ്മിയാണ് പ്രധാനമന്ത്രിയുടെ തിരുപ്പതി ദർശനത്തിന്‍റെ വിവരം സ്ഥിരീകരിച്ചത് . 9ന് വൈകിട്ട് 4ന് റെനിഗുണ്ട വിമാനത്താവളത്തിലെത്തുന്ന മോദി റോഡ് മാർഗമാകും ക്ഷേത്രത്തിലെത്തുക എന്നാണ് റിപ്പോര്‍ട്ട്.
ആന്ധ്രാപ്രദേശ് പ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയും സംസ്ഥാന ഗവര്‍ണര്‍ ഇ എസ് എല്‍ നരസിംഹവും പ്രധാനമന്ത്രിയെ അനുഗമിക്കുമെന്നാണ് സൂചന.
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിന് മുന്‍പ് നരേന്ദ്രമോദി കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു . പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷം ആദ്യം ദര്‍ശനം നടത്തിയ ക്ഷേത്രം ഗുരുവായൂരാണ്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ, 2008 ജനുവരി 13ന് മോദി ക്ഷേത്രദർശനം നടത്തിയിരുന്നു. അന്ന് താമരപ്പൂവിനാൽ തുലാഭാരം നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.