ന്യൂഡല്‍ഹി: എന്തിനും ഏതിനും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ പഴിചാരുന്ന ഒരു പതിവ് ഭരണകക്ഷിയായ ബിജെപി വച്ചു പുലര്‍ത്തുന്നുണ്ട്.
രാജ്യത്ത് അടുത്തിടെയായി ലൈംഗിക പീഡനങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ തമാശയെന്നോണം, എന്നാല്‍ പരോക്ഷമായി സര്‍ക്കാരിനെ വിമര്‍ശിച്ചും ലൈംഗിക പീഡനങ്ങള്‍ക്ക് കാരണക്കാരന്‍ "നെഹ്‌റു" ആണെന്ന് പ്രചരിച്ചിരുന്നു!!
എന്നാല്‍, ഇപ്പോള്‍ അതും ശരിയായി ഭവിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ Rapist' ലൈംഗിക പീഡകന്‍ ജവഹര്‍ലാല്‍ നെഹ്റുവാണ് എന്നാണ് വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി പ്രസ്താവിച്ചിരിക്കുന്നത്.
ഇന്ത്യയെ ലോകത്തിന്‍റെ ബലാത്സംഗ തലസ്ഥാനമെന്ന് വിളിച്ചതിന് രാഹുൽ ഗാന്ധി ലജ്ജിക്കണം. ഏറ്റവും വലിയ ലൈംഗിക പീഡകന്‍ നെഹ്‌റു ആയിരുന്നു, അവര്‍ പറഞ്ഞു. ഇന്ത്യയിലെ എല്ലാ പ്രശ്‌നങ്ങൾക്കും നെഹ്‌റു-ഗാന്ധി കുടുംബമാണ് കാരണക്കാരെന്നും പ്രാചി പറഞ്ഞു. ലോകത്തിന്‍റെ ബലാത്സംഗ തലസ്ഥാനമായി ഇന്ത്യ മാറിയെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പ്രാചി.
'ഇന്ത്യയെ ലോകത്തിന്‍റെ ബലാത്സംഗ തലസ്ഥാനമെന്ന് വിളിച്ചതിന് രാഹുൽ ഗാന്ധി ലജ്ജിക്കണം. ഏറ്റവും വലിയ ലൈംഗിക പീഡകന്‍ നെഹ്‌റു ആയിരുന്നു. നെഹ്‌റു കുടുംബത്തെക്കുറിച്ച് അന്വേഷിക്കണം. ഞാൻ കൂടുതലൊന്നും പറയുന്നില്ല, പക്ഷേ രാഹുൽ ഗാന്ധി ഉടൻ തന്നെ രാജ്യത്തോട് മാപ്പ് പറയണം. ഭീകരത, നക്സലിസം, ബലാത്സംഗം എന്നിങ്ങനെ ഇന്ന് നാം കാണുന്ന ഏത് പ്രശ്‌നങ്ങള്‍ക്കും കാരണക്കാര്‍ നെഹ്‌റു കുടുംബമാണ്. ഈ കുടുംബങ്ങളുടെ പാപഭാരമാണ് രാജ്യത്തെ പൗരന്മാർ ചുമക്കുന്നത്', പ്രാചി പറഞ്ഞു.
‘നമ്മുടെ രാജ്യം രാമന്‍റെയും കൃഷ്ണന്‍റെയും രാജ്യമാണ്. എന്താണ് രാഹുല്‍ ഗാന്ധി പറഞ്ഞത്! നെഹ്‌റുവാണ് ഏറ്റവും വലിയ റേപിസ്റ്റ്. രാമന്‍റെയും കൃഷ്ണന്‍റെയും സംസ്‌കാരം തന്നെ നശിപ്പിച്ചയാളാണ് നെഹ്‌റു’- സാധ്വി പറഞ്ഞു.
കൂടാതെ, ഉന്നാവ ബലാത്സംഗ കേസിലെ പ്രതികളെയും ഹൈദരാബാദ് മോഡലില്‍ വധിക്കണമെന്നും പ്രാചി ആവശ്യപ്പെട്ടു.
രാജ്യം ഭരിക്കുന്നയാള്‍ അക്രമത്തില്‍ വിശ്വസിക്കുന്നത് കൊണ്ടാണ് ജനങ്ങള്‍ നിയമം കയ്യിലെടുക്കുന്നതെന്നും രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും രാഹുല്‍ ഗാന്ധി പ്രസ്താവിച്ചിരുന്നു. നിങ്ങൾ രാജ്യാന്തര മാധ്യമങ്ങളുടെ തലക്കെട്ട് നോക്കൂ, അവർ ഇന്ത്യയെ വിശേഷിപ്പിക്കുന്നത് ബലാത്സംഗ തലസ്ഥാനമെന്നാണ്. പീഡനക്കേസിൽ ബിജെപി എംഎൽഎ പ്രതിയായിട്ടും പ്രധാനമന്ത്രി പ്രതികരിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. രാജ്യത്തിന്‍റെ പെൺമക്കളെയും സഹോദരിമാരെയും സംരക്ഷിക്കാന്‍ ഭരിക്കുന്നവര്‍ക്ക് കഴിയുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും രംഗത്തെത്തിയിരുന്നു.