ന്യൂഡല്‍ഹി: "ഒരു രാജ്യം ഒരു വോട്ടര്‍ പട്ടിക" എന്ന ആശയത്തിന്‍റെ നിയമ സാധ്യത തേടി കേന്ദ്ര സര്‍ക്കാര്‍.
പ്രധാനമന്ത്രിയുടെ ഓഫീസ് ഈ മാസം 13ന് നിയമ മന്ത്രാലയം, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവയുടെ യോഗം വിളിച്ചാണ് സാധ്യത ആരാഞ്ഞത്. സംസ്ഥാനങ്ങളുമായി ആലോചിച്ച് ഒരു മാസത്തിനുള്ളില്‍ അടുത്ത നടപടിയിലേക്ക് കടക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്ര, കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയ്‌ക്ക് നിര്‍ദ്ദേശം നല്‍കി.
ഒരു രാജ്യം ഒരു വോട്ടര്‍ പട്ടിക എന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ആശയത്തിന് പിന്നില്‍ നിരവധി വസ്തുതകള്‍ ഉണ്ട്.
തദ്ദേശ, നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകൾക്ക് ഒറ്റ വോട്ടർ പട്ടികയാണ് ലക്ഷ്യം വെക്കുന്നത്. ഇതിലൂടെ
കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറാക്കുന്ന വോട്ടര്‍പട്ടിക ലോക് സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് പുറമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇതിലൂടെ ബാധകമാകും.
ഒരു രാജ്യം , ഒറ്റ തിരഞ്ഞെടുപ്പ് എന്ന നയത്തിന്‍റെ ഭാഗമായാണിത്. കൂടാതെ, BJPയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമാണ് പൊതു വോട്ടര്‍ പട്ടിക.
കൂടാതെ ചിലവും കുറയും, പിശക് ഒഴിയും എന്നുള്ളതാണ് മറ്റൊരു പ്രധാനപ്രയോജനം. അതായത്, രണ്ടു വോട്ടര്‍ പട്ടിക സമയനഷ്‌ടവും അധിക മ്പത്തിക ചിലവും വരുത്തുന്നതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീ ഷന്‍ 1999ലും 2004ലും ചൂണ്ടിക്കാട്ടിയിരുന്നു. പൊതു വോട്ടര്‍ പട്ടിക വന്നാല്‍ പേരുകള്‍ ആവര്‍ത്തിക്കല്‍, പൊരുത്തക്കേടുകള്‍ തുടങ്ങിയ പരാതികള്‍ പരിഹരിക്കാം. ഇതുകൂടാതെ, ലോ കമ്മീഷനും 2015ല്‍ ഇതേ ശുപാര്‍ശ നല്‍കിയിരുന്നു.
കേരളം, ഉത്തര്‍ പ്രദേശ് , ഉത്തരാഖണ്ഡ്, അസം, മധ്യ പ്രദേശ്, ഒഡിഷ, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ തദ്ദേശ തിരഞ്ഞെടുപ്പുകള്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത്. മറ്റു സംസ്ഥാനങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വോട്ടര്‍പട്ടിക അതേപടി ഉപയോഗിക്കാറുണ്ട്.
അതേസമയം, ഒരു രാജ്യം ഒരു വോട്ടര്‍ പട്ടിക എന്ന ആശയം നടപ്പിലാക്കാന്‍ ഭരണഘടന ഭേദഗതി ആവശ്യമാണ്. 243 K, 243 Z A വകുപ്പുകള്‍ വോട്ടര്‍ പട്ടിക തയ്യാറാക്കി പഞ്ചായത്ത്, മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്നതാണ്.
ഒരു രാജ്യം ഒരു വോട്ടര്‍ പട്ടിക എന്ന ആശയം നടപ്പിലാക്കാന്‍ ഭരണഘടനയുടെ 243-K, 243-Z A വകുപ്പുകള്‍ ഭേദഗതി ചെയ്യേണ്ടതായി വരും. അതിനാല്‍ ഈ വിഷയത്തില്‍ സംസ്ഥാന സർക്കാരുകളുടെ നിലപാട് അറിയേണ്ടത് അനിവാര്യമാണ്.
അതിനാല്‍, കേന്ദ്രം, ഈ വിഷയത്തിൽ ആദ്യം സംസ്ഥാന സർക്കാരുകളുടെ നിലപാട് തേടും. ഇതിന് ശേഷമായിരിക്കും കൂടുതൽ തീരുമാനങ്ങൾ കൈക്കൊള്ളുക.
ഒറ്റ വോട്ടർ പട്ടിക നിലവിൽ വന്നാൽ നിരവധി ഗുണങ്ങൾ ഉണ്ടാകുമെന്ന് കേന്ദ്രം വ്യക്തമാക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ചിലവുകൾ കുറയ്‌ക്കുന്നതിനൊപ്പം ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം വേഗത്തിൽ നടപ്പാക്കാൻ കഴിയും.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തിരിച്ചറിയൽ കാർഡുള്ളവരിൽ പലരും സംസ്ഥാനങ്ങളുടെ തദ്ദേശഭരണ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ഉൾപ്പെടാതെ പോകുന്നത് പതിവാണ്. ഈ വീഴ്‌ചയ്‌ക്കും ഇതിലൂടെ പരിഹാരം കാണാൻ കഴിയുമെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.