ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി അറേബ്യന്‍ യാത്രയ്ക്ക് വ്യോമപാത നിഷേധിച്ച് പാക്കിസ്ഥാന്‍!!
വ്യോമ പാത ഉപയോഗിക്കുന്നതിനായി മോദി നല്‍കിയ അപേക്ഷ പാക്കിസ്ഥാന്‍ നിരസിച്ചെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി അറിയിച്ചു.
അനുമതി നല്‍കില്ലെന്ന പാക് തീരുമാനം ഇന്ത്യന്‍ ഹൈക്കമ്മിഷണറെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. കൂടാതെ, പാക് മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജമ്മുകശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്നാരോപിച്ചാണ് പാക് നടപടി.
അന്താരാഷ്ട്ര ബിസിനസ് ഫോറത്തില്‍ പങ്കെടുക്കുന്നതിനും സൗദി ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചക്കുമായി തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി മോദി സൗദിയിലേക്ക് പോകുന്നത്.
നേരത്തെ മോദിയുടെ യുഎസ് യാത്രയ്ക്കും പാക്കിസ്ഥാൻ വ്യോമപാത നിഷേധിച്ചിരുന്നു. സെപ്റ്റംബറില്‍ യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കുന്നതിനായി യുഎസിലേക്ക് പോകുകുമ്പോഴായിരുന്നു അത്.
കശ്മീരിലെ ജനങ്ങൾക്കുമേൽ ഇന്ത്യ നടത്തുന്ന അതിക്രമങ്ങൾ കണക്കിലെടുത്താണു തീരുമാനമെന്നു പാക്ക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി അന്നു പറഞ്ഞിരുന്നത്.
സെപ്റ്റംബറില്‍ തന്നെ ഐസ്‌ലന്‍ഡിലേക്ക് പോകുന്നതിന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനും വ്യോമപാത നിഷേധിക്കുകയുണ്ടായി.