ന്യൂഡല്‍ഹി: ഇറാഖിലെ മൂസിലിയില്‍നിന്നും മൂന്നു വര്‍ഷം മുന്‍പ് ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി.
ഇറാഖിൽ കൊല്ലപ്പെട്ട തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ന് പാർലമെൻറിൽ പഞ്ചാബില്‍നിന്നുള്ള കോൺഗ്രസ് എം.പിമാർ പ്രതിഷേധം നടത്തിയിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. അതേസമയം, തങ്ങളുടെ ഉറ്റവര്‍ കൊല്ലപ്പെട്ട വാര്‍ത്ത സര്‍ക്കാര്‍ സ്ഥിരീകരിച്ചതോടെ നഷ്ടപരിഹാരത്തിനുവേണ്ടിയുള്ള ആവശ്യവും ഉയര്‍ന്നിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 20 നാണ് ഇന്ത്യന്‍ തൊഴിലാളികള്‍ ഇറാഖില്‍ കൊല്ലപ്പെട്ട വിവരം കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് സ്ഥിരീകരിച്ചത്. പിന്നീട് ഇതേചൊല്ലി പല വിവാദങ്ങളും ഉയര്‍ന്നിരുന്നു.
മൃതദേഹാവശിഷ്ടങ്ങള്‍ തിരികെ ഇന്ത്യയിലെത്തിക്കാന്‍ വിദേശകാര്യ സഹമന്ത്രി വി.കെ സിംഗിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഇതിനായി അദ്ദേഹം ഞായറാഴ്ച്ച ഇറാഖിലെത്തിയിരുന്നു. ഇന്നലെയാണ് ഈ ദൗത്യം പൂര്‍ത്തിയായത്. അദ്ദേഹം ആദ്യം അമൃത്സറിലും പിന്നീട് പാറ്റ്നയിലും കോൽക്കത്തയിലും എത്തി മരിച്ചവരുടെ ബന്ധുക്കൾക്ക് മൃതദേഹം കൈമാറിയിരുന്നു.
ഇതിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും, ഒരു കുടുംബത്തിലെ ഒരംഗത്തിന് ജോലി നല്കുമെന്നും, കൂടാതെ നിലവിലുള്ള പെന്‍ഷനായ 20,000 രൂപ തുടരുമെന്നും പഞ്ചാബ് കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ദു അറിയിച്ചിരുന്നു. കൊല്ലപ്പെട്ട 39 പേരില്‍ 27 പേര്‍ പഞ്ചാബില്‍നിന്നുള്ളവരായിരുന്നു.
2014 ല്‍ ഐഎസ് മൂസില്‍ നഗരം പിടിച്ചെടുത്തപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം നഗരം വിടാനൊരുങ്ങിയ തൊഴിലാളികളാണ് തീവ്രവാദികളുടെ പിടിയിലായത്. പിന്നിട് ഇവര്‍ കൊല്ലപ്പെട്ടതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നുവെങ്കിലും മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചത് തെളിവുകള്‍ ലഭിച്ചതിനു ശേഷമാണ്.
കൂട്ടശവക്കുഴികളിലാണ് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയിലൂടെയാണ് മൃദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. അതേസമയം ഡിഎന്‍എ പരിശോധനയില്‍ തീര്‍പ്പാകാത്തതിനാല്‍ ഒരാളുടെ മൃതദേഹം ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല.