പിഎന്‍ബി തട്ടിപ്പ്: മെഹുല്‍ ചോക്‌സിക്ക് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ഇന്ത്യ തന്നെയെന്ന് ആന്‍റിഗ്വ

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന വജ്ര വ്യാപാരി മെഹുല്‍ ചോക്‌സിക്ക്  ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ഇന്ത്യ തന്നെയെന്ന് ആന്‍റിഗ്വ. 

Last Updated : Aug 3, 2018, 12:08 PM IST
പിഎന്‍ബി തട്ടിപ്പ്: മെഹുല്‍ ചോക്‌സിക്ക് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ഇന്ത്യ തന്നെയെന്ന് ആന്‍റിഗ്വ

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന വജ്ര വ്യാപാരി മെഹുല്‍ ചോക്‌സിക്ക്  ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ഇന്ത്യ തന്നെയെന്ന് ആന്‍റിഗ്വ. 

അതായത്, ഇന്ത്യ നല്‍കിയ പൊലീസ് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ മോശപ്പെട്ട തരത്തില്‍ യാതൊരു റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നില്ല എന്നാണ്  ആന്‍റിഗ്വ നല്‍കിയ പ്രസ്‌താവനയില്‍ സൂചിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് ആന്‍റിഗ്വ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു. 

മുംബയിലെ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് 2017 ലാണ് മെഹുല്‍ ചോക്‌സിക്ക് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഈ സര്‍ട്ടിഫിക്കറ്റില്‍ അസ്വാഭാവികമായ യാതൊരു പരാമര്‍ശവും ഉണ്ടായിരുന്നില്ലെന്നും ആന്‍റിഗ്വ വ്യക്തമാക്കിയിട്ടുണ്ട്.

ബാങ്ക് വായ്പാ തട്ടിപ്പു കേസിലെ പ്രതിയാണ് വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയെന്ന്‍ അറിഞ്ഞിരുന്നെങ്കില്‍ പൗരത്വം നല്‍കാന്‍ തയ്യാറാകുമായിരുന്നില്ലെന്ന് ആന്‍റിഗ്വ വിദേശകാര്യ മന്ത്രി മുന്‍പ് വ്യക്തമാക്കിയിരുന്നു. കൂടാതെ ചോക്‌സിയെ ഇന്ത്യക്കു കൈമാറുന്ന കാര്യത്തില്‍ നിയമാനുസൃതമായ എല്ലാ അപേക്ഷകളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

കരീബിയന്‍ ദ്വീപുരാജ്യമായ ആന്‍റിഗ്വയില്‍ പൗരത്വം ഉള്ളവര്‍ക്ക് 132 രാജ്യങ്ങളില്‍ വിസയില്ലാതെ സഞ്ചരിക്കാം. സ്വന്തം വ്യവസായം വികസിപ്പിക്കുന്നതിനായാണ് ആന്‍റിഗ്വ ആന്‍ഡ് ബര്‍ബുഡ രാജ്യത്തിലെ പൗരത്വം എടുത്തതെന്നാണ് ചോക്‌സിയുടെ അഭിഭാഷകന്‍ വ്യക്തമാക്കുന്നത്. കരീബിയയിലേക്ക് വ്യവസായം വികസിപ്പിക്കാമെന്നതും 132 രാജ്യങ്ങളില്‍ വിസ ഇല്ലാതെ യാത്ര ചെയ്യാമെന്നതുമായിരുന്നു ഈ നടപടിയ്ക്ക് പിന്നിലെന്നും അഭിഭാഷകന്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. 

13,000  കോടിയുടെ പി.എന്‍.ബി തട്ടിപ്പുകേസ് പുറത്തുവരുന്നതിന് രണ്ടാഴ്‌ച മുന്‍പാണ്‌ നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും കുടുംബവും ഇന്ത്യയില്‍നിന്നും കടന്നകളഞ്ഞത്. 

 

Trending News