ഭോപ്പാല്‍: സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതുമുതല്‍ എന്നും വിവാദത്തിന് കൂട്ടാളിയായിരുന്ന നേതാവാണ് ഭോപ്പാല്‍ എംപിയും മാലേഗാവ് സ്ഫോടനം കേസില്‍ കുറ്റാരോപിതയുമായ സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂര്‍.
അവരുടെ സ്ഥാനാര്‍ഥിത്വം വിവാദമായതുപോലെ ഇപ്പോള്‍ അവരുടെ പ്രവൃത്തികളും ചര്‍ച്ചാവിഷയമായി മാറുകയാണ്. തന്‍റെ ശമ്പളം മുഴുവന്‍ ദരിദ്രര്‍ക്കും പണം ആവശ്യമുള്ളവര്‍ക്കുംവേണ്ടി ചിലവഴിക്കുമെന്നാണ് സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂര്‍ എംപിയുടെ പുതിയ പ്രഖ്യാപനം.
കഴിഞ്ഞ ദിവസം തന്‍റെ പതിവായുള്ള വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിയ അവര്‍, അസുഖ ബാധിതയായ ഒരു പെണ്‍കുട്ടിയുടെ ചികിത്സാ ചിലവ് ഏറ്റെടുക്കുകയും ചെയ്തു. വളരെ ദിവസങ്ങളായി ജാപ്പനീസ് എൻസെഫലൈറ്റിസ് മൂലം വലഞ്ഞിരുന്ന പെണ്‍കുട്ടിയുടെ ചികിത്സയാണ് സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂര്‍ ഏറ്റെടുത്തിരിക്കുന്നത്. വളരെ ചിലവേറിയ കുത്തിവയ്പാണ് ഈ അസുഖത്തിന് നല്‍കുന്നത്. ഒരു കുത്തിവയ്പിന് ഏകദേശം 7000 രൂപയോളം ചിലവ് വരും. ഇത്തരത്തില്‍ 8 കുത്തിവയ്പാണ് ആവശ്യം. പണമില്ലാതെ വലഞ്ഞിരുന്ന കുട്ടിയുടെ മാതാപിതാക്കള്‍ക്ക് വലിയ ആശ്വാസമാണ് പ്രഗ്യയുടെ ഇടപെടല്‍മൂലം ലഭിച്ചത്.
അതുകൂടാതെ, സ്ഥലത്തെ എംപിയായ അവര്‍ എല്ലാ വാര്‍ഡുകളും നിരീക്ഷിക്കുകയും ശുചിത്വമില്ലായ്മയില്‍ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു.