ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയ കാരണം മുതിര്‍ന്ന നേതാക്കളുടെ മക്കള്‍ക്ക് സീറ്റ് ലഭിക്കാനായുള്ള വാശിയായിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
പരാജയത്തിന്‍റെ കാരണം വിലയിരുത്തുന്നതിനിടയിലായിരുന്നു രാഹുലിന്‍റെ ഈ വിമർശനം.
പാർട്ടിയിലെ മുതിർന്ന നേതാക്കളായ കമൽ നാഥ്, അശോക് ഗെഹ് ലോട്ട്, പി.ചിദംബരം എന്നിവർ മക്കൾക്ക് സീറ്റ് ലഭിക്കുന്നതിനായി നിർബന്ധം പിടിച്ചതായി രാഹുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കുറ്റപ്പെടുത്തി.
പ്രാദേശിക നേതാക്കളെ വളര്‍ത്തികൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമിക്കണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടപ്പോഴാണ് രാഹുല്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. മാത്രമല്ല ബിജെപിയ്ക്കും നരേന്ദ്ര മോദിയ്ക്കുമെതിരെ താന്‍ ഉയര്‍ത്തികൊണ്ടുവന്ന പല വിഷയങ്ങളും സജീവപ്രചാരണ വിഷയമാക്കാന്‍ പാര്‍ട്ടി നേതാക്കള്‍ തയ്യാറായില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും പാര്‍ട്ടിയുടേത് ദയനീയ പ്രകടനമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്‍റെ ഉത്തരവാദിത്വമേറ്റെടുത്ത രാഹുൽഗാന്ധി കോൺഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി സന്നദ്ധത അറിയിച്ചിരുന്നു.
എന്നാൽ ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് ചേർന്ന പ്രവർത്തക സമിതി യോഗം രാഹുൽ രാജി വെക്കേണ്ടെന്ന തീരുമാനമെടുത്തു. പാർട്ടി നിർണ്ണായക വെല്ലുവിളി നേരിടുന്ന സമയത്ത് രാഹുൽ സ്ഥാനമൊഴിയുന്നത് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു യോഗത്തിന്‍റെ വിലയിരുത്തൽ.