ന്യൂഡല്‍ഹി: ആറാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഏറ്റവും ശ്രദ്ധേ നേടിയ മണ്ഡലമാണ് നോർത്ത് ഈസ്റ്റ് ഡൽഹി.
അതിന് കാരണവുമുണ്ട്. രാജ്യത്തെ രണ്ടു മുഖ്യ പാര്‍ട്ടികളുടെ സംസ്ഥാന അദ്ധ്യക്ഷര്‍ തമ്മിലാണ് ഈ മണ്ഡലത്തില്‍ പോരാട്ടമെന്നത് തന്നെ.
കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷയും 15 വര്‍ഷം ഡല്‍ഹിയുടെ മുഖ്യമന്ത്രിയുമായിരുന്ന ഷീല ദീക്ഷിതും ബിജെപി ഡല്‍ഹി അദ്ധ്യക്ഷന്‍ മനോജ് തിവാരിയും തമ്മിലാണ് ഈ മണ്ഡലത്തില്‍ മുഖ്യ പോരാട്ടം നടക്കുന്നത്.
പ്രായവും രോഗവും അത്രകണ്ട് അനുവദിക്കുന്നില്ല എങ്കിലും ഷീല ദീക്ഷിതിന് ആവേശം ഒട്ടും കുറവല്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അത് വ്യക്തമായിരുന്നു. അവർ പറയുന്നിടത്ത് പ്രവർത്തകർ നിൽക്കുന്നു. മുൻ മുഖ്യമന്ത്രിയോട് പരാതികൾ പറയാന്‍ ആളുകള്‍ എത്തുന്നു. പരാതികള്‍ക്ക് പരിഹാരമുണ്ടാക്കാമെന്ന് ആശ്വസിപ്പിക്കുന്നു. 86ാം വയസ്സിലും ഷീല ദീക്ഷിതിൽ കോൺഗ്രസും സാധാരണക്കാരനും ഏറെ പ്രതീക്ഷയർപ്പിക്കുന്നുവെന്നാണ് അവരുടെ പ്രചാരണ പരിപാടികള്‍ തെളിയിക്കുന്നത്.
രാജ്യതലസ്ഥാന നഗരിയെ വികസനത്തിലേക്ക് നയിച്ച പഴയ മുഖ്യമന്ത്രിക്ക് ജനങ്ങളുടെ വികരമാറിയാം. അവരുടെ പ്രചാരണത്തിലെ മുഖ്യവിഷയം വികസനം മാത്രമാണ്. ഡൽഹിയിൽ കോൺഗ്രസ് വിജയപ്രതീക്ഷയർപ്പിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഇത്.
അതേസമയം, ഡൽഹിയിൽ വൻ സാന്നിധ്യമുള്ള പുർവാഞ്ചൽ സമൂഹത്തെ ലക്ഷ്യമിട്ടാണ് ബിജെപി ദേശീയ നേതൃത്വം ഭോജ്പുരി ഗായകനും ബീഹാർ സ്വദേശിയുമായ മനോജ് തിവാരിയെ തലസ്ഥാന നഗരിയിൽ എത്തിച്ചത്. ബീഹാർ, യു.പി എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരായ പുർവാഞ്ചൽ വിഭാഗക്കാർ ധാരാളമുണ്ട് ഈ മണ്ഡലത്തില്‍. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ പ്രധാന വോട്ടര്‍മാരും ഇവരാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 46.6% വോടട്ട് നേടിയാണ് മനോജ് തിവാരി ഈ മണ്ഡലം കൈപിടിയിലാക്കിയത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമല്ല, കാരണം പുറംനാട്ടുകാരൻ എന്ന ആരോപണം എതിർപാർട്ടികൾ ഉയർത്തുന്നത് തിവാരിക്ക് വെല്ലുവിളിയായി മാറിയിരിയ്ക്കുകയാണ്.
15 വര്‍ഷം ഡല്‍ഹിയെ നയിച്ച, ഡല്‍ഹിയുടെ മുഖച്ഛായ തന്നെ മാറ്റിയ ഷീല ദീക്ഷിതിന്റെ അനുഭവ സമ്പത്തിന്റെ മുന്പില് മനോജ് തിവാരിയുടെ സംഗീതം പിടിച്ചുനില്‍ക്കുമോ? 23ന് അറിയാം ഡല്‍ഹിയുടെ മനസ്സ്...