"ഒന്നും അവസാനിച്ചിട്ടില്ല. വൈകാതെ അവരെല്ലാം തിരിച്ചെത്തും..." ഡി.കെ ശിവകുമാര്‍

മധ്യപ്രദേശ്‌ രാഷ്ട്രീയ പ്രതിസന്ധിയില്‍ BJPയും കോണ്‍ഗ്രസും പഴുതടച്ച്‌ കരുനീക്കങ്ങള്‍ നടത്തുമ്പോള്‍ കാത്തിരിപ്പ് മാര്‍ച്ച് 18ലേയ്ക്കാണ്....

Last Updated : Mar 12, 2020, 09:53 AM IST
"ഒന്നും അവസാനിച്ചിട്ടില്ല. വൈകാതെ അവരെല്ലാം തിരിച്ചെത്തും..." ഡി.കെ ശിവകുമാര്‍

ബംഗളൂരു: മധ്യപ്രദേശ്‌ രാഷ്ട്രീയ പ്രതിസന്ധിയില്‍ BJPയും കോണ്‍ഗ്രസും പഴുതടച്ച്‌ കരുനീക്കങ്ങള്‍ നടത്തുമ്പോള്‍ കാത്തിരിപ്പ് മാര്‍ച്ച് 18ലേയ്ക്കാണ്....

മാര്‍ച്ച് 18നാണ് സഭയില്‍ കമല്‍ നാഥ് സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുക. അധികാരം പിടിച്ചെടുക്കാന്‍ BJP തയ്യാറെടുക്കുമ്പോള്‍ മാര്‍ച്ച് 18ന് അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാനാണ് കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന മുന്നറിയിപ്പ്...!!

അതേസമയം, വിമതരെ അനുനയിപ്പിക്കാന്‍ കര്‍ണാടകയില്‍നിന്നുള്ള കോണ്‍ഗ്രസ്‌ ചാണക്യന്‍ ഡി.കെ ശിവകുമാര്‍ കളത്തിലിറങ്ങി. വിമതരുമായി സംസാരിച്ചതായും ഒന്നും അവസാനിച്ചെന്ന്‌ കരുതേണ്ടെന്നുമാണ് അദ്ദേഹം BJPയ്ക്ക് നല്‍കുന്ന മുന്നറിയിപ്പ്.

മധ്യപ്രദേശില്‍ രാഷ്ട്രീയകരുനീക്കം സജീവമാക്കുന്നതിന് മുന്നോടിയായാണ്‌ കോണ്‍ഗ്രസ് ഡി.കെ ശിവകുമാറിനെ രംഗത്തിറക്കിയത്.

കൂടാതെ, കമല്‍നാഥ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗും പറഞ്ഞു. 'വിശ്വാസവോട്ടെടുപ്പില്‍ നിങ്ങള്‍ ഞെട്ടും, രാജിവച്ച 22 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 13 പേരും തിരിച്ചെത്തു൦', ദിഗ്‌വിജയ് സിംഗ് ആത്മവിശ്വാസത്തോടെ പറഞ്ഞു.

അതേസമയം, ജ്യോതിരാദിത്യ സിന്ധ്യ BJPയില്‍ ചേര്‍ന്നതില്‍ രാജിവെച്ച കോണ്‍ഗ്രസ് എം.എല്‍.എമാര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ അതൃപ്തിയാണ് ഇപ്പോള്‍ ചോദ്യമായിരിക്കുന്നത്. ഈ അവസരം പൂര്‍ണ്ണമായും വിനിയോഗിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

സിന്ധ്യയ്ക്ക് വേണ്ടിയാണ് തങ്ങള്‍ രാജിവച്ചതെന്നും എന്നാല്‍ BJPയില്‍ ചേര്‍ന്ന സിന്ധ്യയുടെ നടപടി നിരാശപ്പെടുത്തുന്നതായും എം.എല്‍.എമാര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Also read: മ​ധ്യ​പ്ര​ദേ​ശ് പ്ര​തി​സ​ന്ധി പ​രി​ഹ​രിക്കാന്‍ 'കോണ്‍ഗ്രസ്‌' ദൂതന്മാര്‍ ബംഗളൂരുവിലേയ്ക്ക്....!!

ചൊവ്വാഴ്ച രാവിലെയാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടത്. ബുധനാഴ്ച BJP  ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയില്‍ നിന്ന് പ്രാഥമികാംഗത്വം സ്വീകരിക്കുകയും ചെയ്തു.

സിന്ധ്യ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ മധ്യപ്രദേശില്‍ നിന്ന് 22 എം.എ.എല്‍മാരും രാജിവെച്ചിരുന്നു. ഇതോടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി.

230 അംഗ നിയമസഭയില്‍ നിലവില്‍ 228 എം.എല്‍.എമാരാണുള്ളത്. 22 എം.എല്‍.എമാര്‍ രാജിവെച്ചതോടെ നിലവില്‍ 206 ആണ് നിയമസഭയിലെ അംഗബലം. ഭൂരിപക്ഷം തെളിയിക്കാന്‍ 104 പേരുടെ പിന്തുണയാണ് കമല്‍നാഥ് സര്‍ക്കാരിന് വേണ്ടത്.  BJPയുടെ അംഗബലം 107 ആണ്.

92 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് കമല്‍നാഥ് സര്‍ക്കാരിനൊപ്പമുള്ളത്. കൂടാതെ, 2 BSP, 1 SP, 4 സ്വതന്ത്രരുടേയും പിന്തുണ കമല്‍ നാഥ്‌ സര്‍ക്കാരിന് ഉണ്ട്.

 

Trending News