അഗര്‍ത്തല: വിവാദപരാമര്‍ശങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും സ്ഥിരം വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന നേതാവാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്.
ബിപ്ലബ് കുമാര്‍ ദേബ് അടുത്തിടെ നടത്തിയ പരാമര്‍ശമാണ് അദ്ദേഹത്തെ വീണ്ടും കുരുക്കില്‍പ്പെടുത്തിയത്.
പഞ്ചാബികള്‍ക്കും ജാട്ടുകള്ക്കുമെതിരായ അധിക്ഷേപ പരാമര്‍ശമാണ് വിനയായത്. "ബുദ്ധിയുടെ കാര്യത്തില്‍ ബംഗാളികളെ വെല്ലാന്‍ ആര്‍ക്കുമാകില്ല. ബംഗാളികള്‍ തങ്ങളുടെ വ്യക്തിത്വത്തിന്‍റെ പേരിലും ബുദ്ധിശക്തിയുടെ പേരിലുമാണ് അറിയപ്പെടുന്നത്. പഞ്ചാബികള്‍ വളരെ കരുത്തുള്ളവരാണെങ്കിലും ബുദ്ധികുറഞ്ഞവരാണ്. അവരെ ജയിക്കാന്‍ ശക്തികൊണ്ടാകില്ല, സ്നേഹംകൊണ്ട് മാത്രമേ കഴിയൂ. ഹരിയാനയിൽ ധാരാളം ജാട്ടുകളുണ്ട്. ഹരിയാനയുടെ ജാട്ടുകള്‍ക്ക് ബുദ്ധിയില്ല, പക്ഷേ ശക്തിയുണ്ട്", കഴിഞ്ഞദിവസം അഗര്‍ത്തലയില്‍ നടന്ന വാര്‍ത്തസമ്മേളനത്തിനിടെയാണ് ബിപ്ലബ് ഇപ്രകാരം പറഞ്ഞത്.
വാര്‍ത്തസമ്മേളനത്തിന്‍റെ 50 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ വൈറലായതോടെ ബിപ്ലവിനെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല, ഇതാണ് ബിജെപിയുടെ മാനസികാവസ്ഥയെന്നും വിമര്‍ശിച്ചിരുന്നു
തന്‍റെ പരാമര്‍ശം വിവാദമായത്തോടെ,,ജാട്ട് സമുദായത്തില്‍പ്പെട്ടവരെ അപമാനിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് അദ്ദേഹം രംഗത്തെത്തി. ട്വീറ്റിലൂടെയാണ് ബിപ്ലവ് തന്‍റെ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞത്. ''എനിക്ക് ജാട്ട് സമുദായത്തില്‍പ്പെട്ട ഒട്ടേറെ സുഹൃത്തുക്കളുണ്ട്. എന്‍റെ അഭിപ്രായം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, ഞാൻ അതിൽ ക്ഷമ ചോദിക്കുന്നു,'' ബിപ്ലവ് ട്വീറ്റ് ചെയ്തു.
"അഗർത്തല പ്രസ് ക്ലബിൽ നടന്ന ഒരു പരിപാടിയിൽ, ഞങ്ങളുടെ ജാട്ട്, പഞ്ചാബി സഹോദരന്മാരെക്കുറിച്ച് ചില ആളുകളുടെ അഭിപ്രായങ്ങൾ ഞാൻ പരാമർശിച്ചിരുന്നു. ഒരു സമുദായത്തെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല എന്‍റെ പരാമര്‍ശം. പഞ്ചാബിയേയും ജാട്ട് സമുദായത്തെ കുറിച്ചും ഞാൻ അഭിമാനിക്കുന്നു. അവര്‍ക്കിടയില്‍ ഞാന്‍ ഒരുപാട് കാലം ജീവിച്ചിട്ടുണ്ട്.'' മറ്റൊരു ട്വീറ്റില്‍ ബിപ്ലവ് പറഞ്ഞു.