​Vizhinjam Suicide: ഗുളികയിൽ വിഷം ചേർത്തത് കുടുംബം അറിഞ്ഞില്ല? ​ആത്മഹത്യയിലേക്ക് നയിച്ചത് കടക്കെണി

Thiruvananthapuram: വെങ്ങാനൂര്‍ പുല്ലാനിമുക്ക് സത്യന്‍ മെമ്മോറിയല്‍ റോഡ് ശിവബിന്ദുവില്‍ ശിവരാജന്‍ (56), മകള്‍ അഭിരാമി (22) എന്നിവരാണ് വിഷം ഉള്ളിൽച്ചെന്ന് മരിച്ചത്. ശിവരാജന്റെ ഭാര്യ ബിന്ദു (50), മകന്‍ അര്‍ജുന്‍ (19) എന്നിവരെ ​ഗുരുതരാവസ്ഥയിൽ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Jul 15, 2023, 12:48 PM IST
  • ആംബുലന്‍സിലെ നഴ്സ് പരിശോധിച്ചപ്പോള്‍ത്തന്നെ ശിവരാജനും അഭിരാമിയും മരിച്ചതായി വ്യക്തമായിരുന്നു
  • തുടര്‍ന്ന് വിഴിഞ്ഞം പോലീസില്‍ വിവരം അറിയിച്ചു
  • അവശനിലയിലായ ബിന്ദുവിനും മകന്‍ അര്‍ജുനും ആംബുലന്‍സ് ജീവനക്കാര്‍ അടിയന്തരചികിത്സ നല്‍കി ആശുപത്രിയിലേക്ക് മാറ്റി
  • അര്‍ജുന്റെ നില മെച്ചപ്പെട്ടെങ്കിലും ബിന്ദു അപകടനില തരണം ചെയ്തിട്ടില്ല
​Vizhinjam Suicide: ഗുളികയിൽ വിഷം ചേർത്തത് കുടുംബം അറിഞ്ഞില്ല? ​ആത്മഹത്യയിലേക്ക് നയിച്ചത് കടക്കെണി

തിരുവനന്തപുരം: വിഷം ഉള്ളില്‍ച്ചെന്ന് അച്ഛനും മകളും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗൃഹനാഥന്‍ കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് അവരറിയാതെ ഗുളികയിൽ വിഷം കലർത്തി നൽകിയെന്നാണ് പോലീസ് പറയുന്നത്. വിഷം ഉള്ളിൽച്ചെന്ന് അച്ഛനും മകളും മരിച്ചു. ​ഗുരുതരാവസ്ഥയിലായ അമ്മയെയും മകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മകന്റെ ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടെങ്കിലും അമ്മ അപകടനില തരണം ചെയ്തിട്ടില്ല. വെങ്ങാനൂര്‍ പുല്ലാനിമുക്ക് സത്യന്‍ മെമ്മോറിയല്‍ റോഡ് ശിവബിന്ദുവില്‍ ശിവരാജന്‍ (56), മകള്‍ അഭിരാമി (22) എന്നിവരാണ് വിഷം ഉള്ളിൽച്ചെന്ന് മരിച്ചത്. ശിവരാജന്റെ ഭാര്യ ബിന്ദു (50), മകന്‍ അര്‍ജുന്‍ (19) എന്നിവരെ ​ഗുരുതരാവസ്ഥയിൽ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കടബാധ്യതയാണ് ശിവരാജനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. രാത്രിയില്‍ ബി കോംപ്ലക്‌സ് എന്ന പേരില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശിവരാജന്‍ എല്ലാവര്‍ക്കും ഗുളിക നല്‍കിയിരുന്നു. വ്യാഴാഴ്ച രാത്രി ഇങ്ങനെ നല്‍കിയ ഗുളികയില്‍ സയനൈഡ് കലര്‍ത്തിയെന്നാണ് പോലീസ് സംശയിക്കുന്നത്. 

ഗുളിക കഴിച്ചതിന് ശേഷം പുലര്‍ച്ചെ മൂന്നോടെ ഛര്‍ദിച്ചവശനായ മകന്‍ അര്‍ജുന്‍ അച്ഛന്റെയും അമ്മയുടെയും മുറിയിലെത്തി അവരെ വിളിച്ചെങ്കിലും ആരും പ്രതികരിച്ചില്ല. തുടർന്ന്, കല്ലുവെട്ടാന്‍കുഴിയില്‍ താമസിക്കുന്ന ഇളയച്ഛന്‍ സതീഷിനെ അർജുൻ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. സതീഷെത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ALSO READ: Suicide: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേർ വിഷം കഴിച്ച നിലയിൽ; 2 പേർ മരിച്ചു

ആംബുലന്‍സിലെ നഴ്സ് പരിശോധിച്ചപ്പോള്‍ത്തന്നെ ശിവരാജനും അഭിരാമിയും മരിച്ചതായി വ്യക്തമായിരുന്നു. തുടര്‍ന്ന് വിഴിഞ്ഞം പോലീസില്‍ വിവരം അറിയിച്ചു. അവശനിലയിലായ ബിന്ദുവിനും മകന്‍ അര്‍ജുനും ആംബുലന്‍സ് ജീവനക്കാര്‍ അടിയന്തരചികിത്സ നല്‍കി ആശുപത്രിയിലേക്ക് മാറ്റി. അര്‍ജുന്റെ നില മെച്ചപ്പെട്ടെങ്കിലും ബിന്ദു അപകടനില തരണം ചെയ്തിട്ടില്ല.

വിഴിഞ്ഞം കെഎസ്ആർടിസി ഡിപ്പോയിൽ താത്കാലിക ജീവനക്കാരിയാണ് ബിന്ദു. സ്വര്‍ണപ്പണിക്കാരനായ ശിവരാജന്‍ പുളിങ്കുടിയില്‍ കട വാടകയ്‌ക്കെടുത്ത് സ്വര്‍ണാഭരണങ്ങള്‍ നിർമിച്ച് നൽകിയിരുന്നു. പുല്ലാനിമുക്കിലുള്ള വീടുവയ്ക്കുന്നതിന് കെഎസ്എഫ്ഇയുടെ കാഞ്ഞിരംകുളം, കരമന ശാഖകളില്‍ നിന്നും വെങ്ങാനൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്തിരുന്നു.

കോവിഡ് കാലത്ത് വായ്പാ തിരിച്ചടവ് മുടങ്ങി. വായ്പ തിരിച്ചടയ്ക്കുന്നതിനായി പലപ്പോഴായി സുഹൃത്തുക്കളില്‍ നിന്ന് പലിശയ്ക്ക് പണം വാങ്ങിയിരുന്നു. ഇത് കൂടുതൽ കടബാധ്യതയിലേക്ക് നയിച്ചു. ഒടുവില്‍ കെഎസ്എഫ്ഇയും ബാങ്കും നോട്ടീസ് അയച്ചപ്പോള്‍ വീട് വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാൽ, ആ തുകയില്‍ കടംവീട്ടിയശേഷം മറ്റൊരു വീട് വാങ്ങാനുള്ള പണം തികയുമായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

ഇതിന്റെ മനോവിഷമത്തിലാവാം ശിവരാജന്‍ ഭാര്യക്കും മക്കള്‍ക്കും വിഷം നല്‍കി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ബന്ധുക്കൾ കരുതുന്നത്. ബിന്ദുവിന്റെ 85 വയസ്സുള്ള അമ്മ കനിയമ്മ രാവിലെയാണ് സംഭവം അറിഞ്ഞത്. ഇവർ ഒരു മാസം മുൻപാണ് വീട്ടില്‍ താമസത്തിനെത്തിയത്. മരിച്ചവരുടെ ഉള്ളിൽ സയനൈഡിന് സമാനമായ ദ്രാവകമുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞതായി വിഴിഞ്ഞം പോലീസ് പറയുന്നു. അര്‍ജുന്‍ ഗുളികകള്‍ ഛര്‍ദിച്ചതിനാലാണ് അപകടനില തരണം ചെയ്തതെന്ന് പോലീസ് പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News