കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു; 'പ്രതിദിന കണക്കുകൾ പ്രസിദ്ധീകരിക്കണം'; കേരളത്തിന് കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശം

അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കണക്കുകൾ പ്രസിദ്ധീകരിച്ചത് രാജ്യത്തെ ആകെ കൊവിഡ് കണക്കുകളെ ബാധിച്ചുവെന്നും കത്തിൽ വ്യക്തമാക്കുന്നു

Written by - Zee Malayalam News Desk | Last Updated : Apr 18, 2022, 07:45 PM IST
  • കൊവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിയതിനെതിരെ കേന്ദ്രം
  • രാജ്യത്തെ ആകെ കൊവിഡ് കണക്കുകളെ ബാധിച്ചു
  • അഞ്ച് ദിവസത്തിന് ശേഷം കേരളം ഒറ്റയടിക്ക് കണക്കുകൾ പുറത്ത് വിട്ടു
കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു;  'പ്രതിദിന കണക്കുകൾ പ്രസിദ്ധീകരിക്കണം'; കേരളത്തിന് കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശം

സംസ്ഥാനം  പ്രതിദിന കൊവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിയതിനെതിരെ കേന്ദ്രം. കൊവിഡ് കണക്കുകൾ കൃത്യമായി പുറത്തുവിടണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്രത്തിന്‍റെ കത്ത്. അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കണക്കുകൾ പ്രസിദ്ധീകരിച്ചത് രാജ്യത്തെ ആകെ കൊവിഡ് കണക്കുകളെ ബാധിച്ചുവെന്നും കത്തിൽ വ്യക്തമാക്കുന്നു. 

അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുകയാണ്. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ  90 ശതമാനം വർധനയാണ് ഇന്നുണ്ടായത്. ഇന്നലെ 1150 ആയിരുന്നു രാജ്യത്തെ പ്രതിദിന രോഗ ബാധിതരുടെ എണ്ണം. എന്നാൽ ഇന്ന് രോഗബാധിതരുടെ എണ്ണം  2180 ആയി ഉയരുകയായിരുന്നു. ഇതിൽ 940 കേസുകളും കേരളത്തിലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അഞ്ച് ദിവസത്തിന് ശേഷം കേരളം ഒറ്റയടിക്ക് കൊവിഡ് കണക്കുകൾ പുറത്ത് വിട്ടതാണ് രാജ്യത്തെയാകെ കൊവിഡ് കണക്ക് ഉയരാനിടയാക്കിയതെന്ന നിഗമനത്തിലാണ് കേന്ദ്രം. ഇത് ചൂണ്ടികാണിച്ചാണ് ആരോഗ്യ മന്ത്രാലയം കേരളത്തിന് കത്തയച്ചത്.

രോഗ വ്യാപനം തടയുന്നതിന് കൊവിഡ് കണക്കുകള്‍ കൃത്യമായി പ്രസിദ്ധീകരിക്കുന്നത്  നിർണായകമാണെന്നും കത്തിൽ വ്യക്തമാക്കുന്നു. കോവിഡ് കേസുകളിൽ കുറവുണ്ടായതിനെ തുടർന്ന്  ഏപ്രിൽ പതിമൂന്ന് മുതൽ പതിനേഴ് വരെ കേരളം കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിച്ചിരുന്നില്ല. ഈ കാലയളവിലെ 150 കൊവിഡ് മരണങ്ങളും ഇന്നലെ ഒന്നിച്ച്  സംസ്ഥാനം പുറത്തുവിടുകയായിരുന്നു. കണക്ക് പ്രസിദ്ധീകരിച്ച സംസ്ഥാന സര്‍ക്കാർ തീരുമാനത്തിനെതിരെ നേരത്തെയും വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറഞ്ഞതിനാലാണ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിവെച്ചതെന്നും വകുപ്പിൽ ഡാറ്റാ ശേഖരണം തുടരുമെന്നുമായിരുന്നു  ആരോഗ്യ മന്ത്രിയുടെ വിശദീകരണം.

ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ പ്രതിദിന രോഗികളുടെ എണ്ണം നൂറിന് മുകളിലുള്ളത്. 24 മണിക്കൂറിനിടെ രാജ്യത്ത് 214 കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്.   ഡൽഹിയിൽ പ്രതിദിന രോഗികളുടെ എണ്ണം 25 ദിവസത്തിടെയുള്ള ഉയർന്ന നിരക്കിൽ എത്തിയിരിക്കുകയാണ്.  ഡൽഹിയിൽ 517 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.  രോഗവ്യാപന തോത് 4.21 ശതമാനമാണ്.

 പുതിയ കണക്കുകൾ പ്രകാരം 11,542 പേരാണ് രാജ്യത്താകെ നിലവിൽ ചികിത്സയിൽ തുടരുന്നത്. നിലവിലെ കോവിഡ് സ്ഥിഗതികൾ വിലയിരുത്താൻ 20 ന് ഡൽഹി ദുരന്ത നിവാരണ അതോറിറ്റി യോഗം ചേരും. മാസ്‌ക് നിർബന്ധമാക്കുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ യോഗത്തിൽ തീരുമാനിക്കുമെന്നാണ് സൂചന. അതേസമയം മീററ്റ്, ഗാസിയാബാദ്, ഗൗതം ബുധനഗർ അടക്കം 6 ജില്ലകളിൽ കേസുകൾ കൂടിയ പശ്ചാത്തലത്തിൽ  ഉത്തർപ്രദേശിൽ സര്‍ക്കാര്‍ മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News