പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ സന്ദര്‍ശനം തുടങ്ങി

  

Last Updated : Aug 11, 2018, 08:11 AM IST
പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ സന്ദര്‍ശനം തുടങ്ങി

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ പുറപ്പെട്ടു. പ്രതിപക്ഷ നേതാവ്, റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരും സംഘത്തിലുണ്ട്. തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം പുറപ്പെട്ട സംഘം എട്ടരയോടെ കട്ടപ്പനയിലെത്തും. ഇടുക്കിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം വയനാട്ടിലേക്ക് പോകും. 

സുല്‍ത്താന്‍ ബത്തേരിയിലിറങ്ങുന്ന മുഖ്യമന്ത്രി ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. കോഴിക്കോട്ടെയും മലപ്പുറത്തെയും സ്ഥിതിഗതികള്‍ ഹെലികോപ്റ്ററില്‍ നിന്നായിരിക്കും വിലയിരുത്തുക. ഉച്ചയോടെ എറണാകുളത്തെത്തുന്ന മുഖ്യമന്ത്രി ആലുവ സന്ദര്‍ശിച്ചതിന് ശേഷം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.

അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ കുറയുന്നു. 2401.10 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. സെക്കന്റില്‍ 750 ഘനമീറ്റര്‍ വെളളമാണ് ഇപ്പോള്‍ പുറത്തുവിടുന്നത്. ജലനിരപ്പ് 2400 അടിയാകുന്നത് വരെ ഷട്ടറുകള്‍ താഴ്‌ത്തേണ്ടെന്നാണ് നിര്‍ദേശം.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ മാസം 13 മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറീസാ തീരത്ത് രൂപം കൊണ്ട അന്തരീക്ഷ ചുഴിയാണ് ഇപ്പോഴത്തെ ശക്തമായ മഴയ്ക്ക് കാരണം.

ഇടുക്കി അണക്കെട്ട് തുറന്നതോടെ പെരുമ്പാവൂരിലും കാലടിയിലും പെരിയാര്‍ തീരത്തുളളവരെ പൂര്‍ണ്ണമായും ഒഴിപ്പിച്ചു. സൈന്യവും ദുരന്ത നിവാരണസേനയും സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്. ഇന്ന് കര്‍ക്കിടക വാവുബലിയാണ്. കനത്ത മഴയില്‍ ആലുവ മണപ്പുറവും ശിവക്ഷേത്രവും വെള്ളത്തിനടിയിലായതിനാല്‍ ബലിദര്‍പ്പണ ചടങ്ങുകള്‍ മണപ്പുറത്തേക്കുള്ള റോഡിലാണ് നടത്തുന്നത്. പുലര്‍ച്ചെ മൂന്നരയോടെ ബലിതര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി. എന്നാല്‍ ആളുകള്‍ വളരെ കുറവാണ്.

പെരിയാറിന്‍റെ ജലനിരപ്പ് ഉയര്‍ന്നെങ്കിലും കൊച്ചി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിന്‍റെ പരിസരത്ത് വെളളക്കെട്ട് നിയന്ത്രണ വിധേയമാണ്. സര്‍വ്വീസുകള്‍ക്ക് മാറ്റമില്ല. ഒരു വിമാനം പോലും വഴിതിരിച്ചുവിടാന്‍ ആലോചിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. പെരിയാറില്‍ വെള്ളം കലങ്ങിയതിനാല്‍ കൊച്ചിയിലെ ശുദ്ധജല വിതരണത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പുണ്ട്.

Trending News