Waqf rally | മുസ്ലിം ലീ​ഗ് നേതാക്കളുടെ മാനസിക നില തകരാറിലായോയെന്ന് പരിശോധിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി

വഖഫ് സംരക്ഷണ റാലിക്കിടെ മുസ്ലിം ലീ​ഗ് നേതാക്കൾ നടത്തിയ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വിമർശനവുമായി രം​ഗത്തെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Dec 10, 2021, 01:08 PM IST
  • അധികാരം നഷ്ടപ്പെട്ട ലീഗ് നേതാക്കളുടെ മാനസിക നില തകരാറിലായോ എന്ന് പരിശോധിക്കേണ്ടതുണ്ട്
  • വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സി ക്ക് വിടുന്നതിനെനെതിരെ മത വികാരം ഇളക്കി വിട്ട് നേട്ടം കൊയ്യാമെന്ന ധാരണയിലാണ് മുസ്‌ലീം ലീഗ്
  • കോഴിക്കോട് കടപ്പുറത്തിന് സമീപ ഭാവിയിൽ ഏറ്റവും നാണക്കേടായ ഒരു സമ്മേളനത്തിനാണ് ലീഗിന്റെ വർഗ്ഗീയ ഒത്തുചേരൽ കാരണമായത്
  • മുഹമ്മദ് റിയാസിനെതിരെ ഏറ്റവും നീചവും നിന്ദ്യവുമായ വാക്കുകൾ ഉപയോഗിച്ചു പരിഹസിച്ചത് അബ്ദുറഹ്മാൻ കല്ലായിയാണ്
Waqf rally | മുസ്ലിം ലീ​ഗ് നേതാക്കളുടെ മാനസിക നില തകരാറിലായോയെന്ന് പരിശോധിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: മുസ്ലിം ലീ​ഗ് നേതാക്കളുടെ മാനസിക നില തകരാറിലായോയെന്ന് പരിശോധിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. വഖഫ് സംരക്ഷണ റാലിക്കിടെ മുസ്ലിം ലീ​ഗ് നേതാക്കൾ നടത്തിയ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വിമർശനവുമായി രം​ഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വികെ സനോജ് മുസ്ലിം ലീ​ഗ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം നടത്തിയത്.

വികെ സനോജിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം: അധികാരം നഷ്ടപ്പെട്ട ലീഗ് നേതാക്കളുടെ മാനസിക നില തകരാറിലായോ  എന്ന് പരിശോധിക്കേണ്ടതുണ്ട്. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സി ക്ക് വിടുന്നതിനെനെതിരെ മത വികാരം ഇളക്കി വിട്ട് നേട്ടം കൊയ്യാമെന്ന ധാരണയിലാണ് മുസ്‌ലീം ലീഗ് ഇന്നലെ കോഴിക്കോട് കടപ്പുറത്ത് സമ്മേളനം വിളിച്ചു കൂട്ടിയത്. എന്നാൽ ആധുനിക നവോത്ഥാനന്തര കേരളം ആർജ്ജിച്ചെടുത്ത എല്ലാത്തരം സാമൂഹിക മൂല്യങ്ങൾക്കെതിരെയുമുള്ള വർഗ്ഗീയ ഭ്രാന്തന്മാരുടെ സംസ്ഥാന സമ്മേളനമാക്കി തീരുന്ന കാഴ്ചയ്ക്കാണ് കോഴിക്കോട് കടപ്പുറം സാക്ഷ്യം വഹിച്ചത്.അനേകമാനേകം ധനാത്മകമായ രാഷ്ട്രീയ സമ്മേളനങ്ങൾക്ക് വേദിയായ ഈ കോഴിക്കോട് കടപ്പുറത്തിന് സമീപ ഭാവിയിൽ ഏറ്റവും നാണക്കേടായ ഒരു സമ്മേളനത്തിനാണ് ലീഗിന്റെ ഇടതുപക്ഷ വിരുദ്ധ വർഗ്ഗീയ ഒത്തുചേരൽ കാരണമായത്. മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഏറ്റവും നീചവും നിന്ദ്യവുമായ വാക്കുകൾ ഉപയോഗിച്ചു പരിഹസിച്ചത് മുസ്ലീം ലീഗിന്റെ സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിയാണ്.ഡി. വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന സഖാവ്‌ മുഹമ്മദ് റിയാസിന്റേത് വിവാഹമല്ല,വ്യഭിചാരമാണെന്നാണ് ലീഗിലെ വന്ദ്യ വയോധികനായ ആ മനുഷ്യൻ പ്രസംഗിച്ചത്.ലീഗിന്റെ അണികളുടെ ബൗദ്ധിക നിലവാരത്തിനൊത്ത് വേദിയിലിരുന്നു കയ്യടിച്ചത് പാണക്കാട് കുടുംബത്തിലെ തലമുറ നേതാക്കളും,പി.കെ കുഞ്ഞാലിക്കുട്ടിയും എം.കെ മുനീറും അടങ്ങുന്ന നേതാക്കളാണ്.

സഖാവ് റിയാസും വീണയും തമ്മിലുള്ള വിവാഹം നടന്നിട്ട് വർഷം ഒന്ന് കഴിഞ്ഞു.വ്യത്യസ്ത മത ചുറ്റുപാടുകളിൽ വളർന്ന രണ്ട് മനുഷ്യർ പരസ്പരം സ്നേഹിക്കുകയും ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുകയും ചെയ്താൽ ആ വ്യക്തി സ്വാതന്ത്രം പോലും അംഗീകരിക്കാൻ കൂട്ടാക്കാത്ത കൂട്ടരാണ് ഭരണഘടനയും,സമുദായവുമെന്നൊക്കെ കള്ളപ്പേരിൽ മനസിലെ പ്രാകൃത ബോധം വിളമ്പാൻ സമ്മേളനം വിളിച്ചു കൂട്ടുന്നത്.മുസ്‌ലീം മതത്തിൽ ജനിച്ച സഖാവ് റിയാസ് ഹിന്ദു മത ചുറ്റുപാടിൽ ജനിച്ച വീണയെ വിവാഹം കഴിച്ചതാണ് ഇവരുടെ പ്രശ്നമെങ്കിൽ,അന്തരിച്ച ലീഗിലെ സമുന്നതാനായ നേതാവ് ഇ.അഹമ്മദ് സാഹിബിന്റെ മകന്റെ വിവാഹത്തിലും ഇവർക്ക് ഈ നിലപാട് തന്നെയായിരുന്നോ എന്ന് വ്യക്തമാക്കണം.അബ്ദുറഹ്മാൻ കല്ലായിക്ക് അത് വിവാഹമായി തന്നെ തോന്നുന്നുണ്ടോ എന്ന് ലീഗ് അണികൾ ചോദിച്ചറിയണം.
സഖാവ് മുഹമ്മദ് റിയാസിനെതിരെയുള്ള ഇവരുടെ ഈ പ്രചരണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.അദ്ദേഹം ആദ്യ തവണ കോഴിക്കോട് ലോക്സഭാ ഇലക്ഷനിൽ മത്സരിക്കുന്ന കാലം മുതൽ മതപരമായ വികാരങ്ങൾ അദ്ദേഹത്തിനെതിരാക്കി തിരിക്കാൻ കിണഞ്ഞു പരിശ്രമിച്ചവരാണിവർ.നല്ലൊരു ശതമാനം മുസ്‌ലീം ജനസംഖ്യയുള്ള ബേപ്പൂർ മണ്ഡലത്തിൽ സഖാവ് മുഹമ്മദ് റിയാസ് മത വിരുദ്ധനാണെന്ന പ്രചരണം വീട് വീടാന്തരം കയറി പറഞ്ഞാണ് ഈ കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് മുന്നണി അദ്ദേഹത്തെ പരാജയപ്പെടുത്താൻ ശ്രമിച്ചത്.എന്നാൽ ബേപ്പൂരിലെ ജനാധിപത്യ വിശ്വാസികളായ ബോധമുള്ള മുസ്ലീങ്ങൾ ആ കുപ്രചാരണങ്ങളെ പുറം കാല് കൊണ്ട് തട്ടി മാറ്റിയാണ് ചരിത്ര ഭൂരിപക്ഷത്തിൽ സഖാവ് റിയാസിനെ വിജയിപ്പിച്ചത്.ലോക്സഭാ തിരഞ്ഞെടുപ്പിൽ പതിനായിരം വോട്ടുകൾക്ക് ഇടത് മുന്നണി പിന്നിലായിരുന്ന മണ്ഡലം നിയമ സഭാ തിരഞ്ഞെടുപ്പിൽ സഖാവ് റിയാസിന് കൊടുത്തത് മുപ്പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ്.

ഈ കൊതിക്കെറുവും നഷ്ടബോധവുമാണ് ലീഗുകാരെ ഇന്ന് മനോവിഭ്രാന്തിയിലേക്ക് എത്തിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.അബ്ദു റഹ്മാൻ കല്ലായിയുടെ സെപ്റ്റിക് ടാങ്ക് വായയ്ക്ക് കയ്യടിച്ച കുഞ്ഞാലിക്കുട്ടിയും,മുനീറുമടങ്ങുന്ന ലീഗ് നേതാക്കൾ ഇത് ലീഗിന്റെ ഔദ്യോഗിക നിലപാടാണോയെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയപരമായി അധിക്ഷേപിക്കുന്ന മുദ്രാവാക്യമാണ് ലീഗ് ജാഥയിൽ ഉയർന്ന് കേട്ടത്.' ചെത്തുകാരൻ കോരന് സ്ത്രീധനം കിട്ടിയതല്ല കേരളമെന്ന് '.മുന്നേ ഈ അധിക്ഷേപം ഉയർന്ന് കേട്ടത് സംഘപരിവാർ സമ്മേളനങ്ങളിലും പ്രകടനങ്ങളിലുമാണ്.ശബരിമല കലാപ കാലത്ത് സംഘികൾക്ക് നാരങ്ങാ വെള്ളം കലക്കി കൊടുത്ത ലീഗിന് അവരിൽ നിന്ന് പകർന്ന് കിട്ടിയതാകണം ഈ പുതിയ മുദ്രാവാക്യം.അതോ ഉണ്ടായ കാലം മുതൽ സവർണ്ണ മുസ്‌ലീം പ്രമാണിമാരുടെ കാലിത്തൊഴുത്തു മാത്രമായിരുന്ന മുസ്‌ലീം ലീഗിൽ നിന്ന് സ്വാഭാവികമായി കെട്ടു നാറി പുറത്തു വരുന്നതാകാം ഈ കീഴാള വിരുദ്ധത എന്നും ന്യായമായും ചിന്തിക്കാം.
സ്വവർഗ്ഗ വിവാഹ വിരുദ്ധവും,ഭിന്ന ലിംഗക്കാരെ അപമാനിക്കുന്നതടക്കം പ്രാകൃതവും മനുഷ്യത്വ വിരുദ്ധവുമായ കമന്റുകളാണ് ലീഗ് നേതാക്കൾ നടത്തിയത്.ആധുനിക കേരളം അനേകമനേകം സമര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത മാനവിക മൂല്യങ്ങൾക്ക് നേരെ പുറം തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്തുകയാണ്.LGBTQ സമൂഹത്തോട് ലീഗ് നേതൃത്വം മാപ്പ് പറയേണ്ടതായുണ്ട്.

തിരഞ്ഞെടുപ്പിൽ മത വർഗ്ഗീയ കാർഡ് ഇറക്കി എന്ന് കോടതി കണ്ടെത്തി കഴിഞ്ഞ നിയമ സഭയിൽ അര എം.എൽ.എ അകപ്പെട്ട കെ.എം ഷാജി ആ നിലപാടിൽ നിന്ന് ഒരിഞ്ചു പിറകോട്ട് പോയിട്ടില്ലെന്നാണ് വീണ്ടും തെളിയിക്കുന്നത്.മുസ്‌ലീം ലീഗ് വിട്ട് സി.പി.ഐ.(എം) -ലേക്ക് പോകുന്നവർ ദീനുമായി അകലുകയാണെന്നും മതം വിടുകയാണെന്നുമാണ് അയാൾ പ്രസംഗിച്ചത്.മലപ്പുറം അടങ്ങുന്ന ലീഗിന്റെ ശക്തി കേന്ദ്രങ്ങളിൽ ഇടത് പക്ഷത്തിനും കമ്യൂണിസ്റ്റ് പാർട്ടിക്കും സമീപ കാലങ്ങളിലായി വർധിച്ചു വരുന്ന സ്വാധീനത്തിന്റെ അസ്വസ്ഥത മത വികാരം ഇളക്കി വിട്ട് പിടിച്ചു നിർത്താമെന്ന വ്യാമോഹത്തിലാണ് ഇപ്പോഴും കെ.എം ഷാജി. അണികൾ ലീഗിൽ നിന്ന് അകലാനുള്ള ഒന്നാമത്തെ കാരണം നേതാക്കളായ പ്രമാണി വർഗ്ഗത്തിന്റെ കള്ള കച്ചവടങ്ങൾക്കായി സമുദായത്തെ മറയാക്കുകയും കുരുതി കൊടുക്കുകയും ചെയ്യുന്നതാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഇത്തരം ഇഞ്ചി കർഷകർ ഇനിയങ്ങോട്ട് അത് തിരിച്ചറിയാനുള്ള യാതൊരു ലക്ഷണവും കാണുന്നില്ല.സമുദായത്തെ മറയാക്കി സാമ്പത്തിക-അധികാര നേട്ടം കൊയ്തുകൊണ്ടിരുന്ന കാലമൊക്കെ എപ്പോഴേ കഴിഞ്ഞു പോയി ഷാജി.ദീനിനെ കുറിച്ചു മിണ്ടിയാൽ ദീനികളായ മുസലീമുകൾ നിങ്ങളുടെ മുഖത്ത് തുപ്പുന്ന കാലം വിദൂരമല്ല.

മുസ്‌ലീം ലീഗിന് എല്ലാ കാലത്തും പൊതു രാഷ്ട്രീയ സമൂഹം കല്പിച്ചു കൊടുത്ത ഒരു സൗജന്യമാണ് ലീഗ് വർഗ്ഗീയ കക്ഷിയല്ല സമുദായത്തിന്റെ താല്പര്യം സംരക്ഷിക്കുന്നവരാണെന്ന്.ഈ കേട്ടതും അവർ പറഞ്ഞതുമായ ഏത് കാര്യങ്ങൾക്കാണ് സമുദായത്തിന്റെ ഏതെങ്കിലും താത്പര്യവുമായി ബന്ധമുള്ളത്? ആർ.എസ്.എസുമായി എന്ത് വ്യത്യാസമാണ് ഇവർക്കുള്ളത്? മധ്യ കാലത്തിലെവിടെയോ സ്തംഭിച്ചു പോയ പ്രാകൃത തലച്ചോറുമായി നടക്കുന്ന ഇത്തരം അബ്ദുറഹ്മാൻ കല്ലായിമാർ,കല്ലായി പുഴയിൽ ആയിരം വട്ടം മുങ്ങി നിവർന്ന് ആ നാവും മനസും അല്പമൊന്ന് വൃത്തിയാകുമോയെന്ന് ശ്രമിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News