തിരുവനന്തപുരം: കേരളത്തിലെ കാലവര്‍ഷക്കെടുതി വിലയിരുത്തി അടിയന്തിര സഹായം ലഭ്യമാക്കുന്നതിന് കേന്ദ്രസംഘത്തെ അയക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര ആഭ്യന്ത്രമന്ത്രി രാജ്നാഥ് സിംഗിനോടാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
കണ്ണൂരിലും തിരുവനന്തപുരത്തും ആലപ്പുഴയിലെ നൂറനാടുമുളള പ്രതിരോധസേനാ യൂണിറ്റുകള്‍ക്ക് ആവശ്യമായ ബോട്ടുകളും മറ്റ് ഉപകരണങ്ങളും അടിയന്തിരമായി ലഭ്യമാക്കണം. വായുസേനയ്ക്ക് ഒരു ഹെവി ലിഫ്റ്റ് ഹെലികോപ്ടറെങ്കിലും (എം1-16) അനുവദിക്കണമെന്നും മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ ദേശീയ ദുരന്തപ്രതികരണ സേനയെ നിയോഗിച്ചിട്ടുണ്ട്. ഇതു കൂടാതെ രണ്ട് എന്‍.ഡി.ആര്‍.എഫ് സംഘത്തെ കൂടി കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
വെളളപ്പൊക്കം, ഉരുള്‍പൊട്ടല്‍, ചുഴലിക്കാറ്റ് എന്നിവ മൂലം സംസ്ഥാനത്തെ 27000 ത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. തീരപ്രദേശത്തെയും സമതലങ്ങളെയും മലയോര മേഖലകളെയും ഒരുപോലെ ദുരിതം ബാധിച്ചിട്ടുണ്ട്. 965 ഗ്രാമങ്ങളെ കെടുതി ബാധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കിയിട്ടുളളത്. മഴയാരംഭിച്ചതിനുശേഷം ഇതിനോടകം 90 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 333 വീടുകള്‍ പൂര്‍ണ്ണമായും എണ്ണായിരത്തിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. പതിനായിരത്തോളം ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു.
അതേസമയം, കനത്ത മഴ മൂല൦ പൊറുതിമുട്ടുന്ന കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ തയ്യാറാണെന്ന് വര്‍ഷകാല സമ്മേളനത്തിന്‍റെ ആദ്യ ദിവസമായ ഇന്ന് പാര്‍ലമെന്‍റില്‍ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു. സംസ്ഥാനത്തു നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ കാലവര്‍ഷക്കെടുതികള്‍ സഭയില്‍ ഉന്നയിച്ചപ്പോഴാണ് രാജ്നാഥ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്
.