കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് (waterlogging) പ്രശ്നത്തില്‍ ഇടപെട്ട് ഹൈക്കോടതി, വിഷയത്തില്‍ ജില്ലാ കളക്ടറോടും കോര്‍പറേഷന്‍ സെക്രട്ടറിയോടും ഹൈക്കോടതി റിപ്പോർട്ട് തേടി.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ കൊച്ചി നഗര൦ വെള്ളത്തില്‍ മുങ്ങിയിരുന്നു. പ്രശ്നത്തില്‍ ഇടപെട്ട ഹൈക്കൊടതി ജില്ലാ കളക്ടറോടും കോര്‍പറേഷന്‍ സെക്രട്ടറിയോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിയ്ക്കുകയാണ്. ചൊവ്വാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് ഹൈക്കോടതി നിർദേശം.
ഇതുവരെ ചെയ്ത കാര്യങ്ങൾ എന്തെല്ലാമെന്നും തുടർന്ന് സ്വീകരിക്കാൻ പോകുന്ന നടപടികളെന്തെല്ലാമാണെന്നും ഇരുവരും വിശദീകരണം നല്‍കണം. മറുപടി തൃപ്തികരമല്ലെങ്കിൽ ഹൈക്കോടതിയുടെ ഭാഗത്തു നിന്ന് കർശനമായ ഇടപെടൽ ഉണ്ടാകുമെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തെ വെള്ളക്കെട്ടിന് കാരണം മുല്ലശ്ശേരി കനാല്‍ വൃത്തിയാക്കാത്തതാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഈ കനാല്‍ വൃത്തിയാക്കുന്നത് യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്നും കോര്‍പ്പറേഷന് ഇതിന് കഴിവില്ലെങ്കില്‍ ജില്ലാകളക്ടര്‍ ദുരന്തനിവാരണനിയമപ്രകാരം ഏറ്റെടുത്ത് നടപ്പിലാക്കണമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ നാല് വർഷത്തിനിടെ കൊച്ചിയിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ ചെലവഴിച്ചത് ഏകദേശം 50 കോടിയോളമാണ്. എന്നാല്‍, ഒരു മഴ പെയ്താൽ നഗരം വെള്ളത്തിനടിയിലും.
കഴിഞ്ഞ നാല് വർഷങ്ങളായി കൊച്ചി കോർപറേഷൻ അമൃതം പദ്ധതിയിൽ നിന്നുൾപ്പെടെ 39,66,82652 രൂപ ചെലവഴിച്ചപ്പോൾ, ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്‍റെ ആദ്യ ഘട്ടത്തിനായി 9,61,11000 രൂപ കൊച്ചിയിലെ കാനകളും കനാലുകളും വികസിപ്പിക്കാനും വൃത്തിയാക്കാനും ചെലവഴിച്ചു. കോർപറേഷന്‍റെ കണക്കുകളിൽ ഇത് വ്യക്തമാകുന്നുണ്ട്.ബ് വെള്ളക്കെട്ടൊഴിവാക്കാൻ ഇത്രയധികം തുക ചെലവഴിച്ചിട്ടും കൊച്ചി നഗരം മിക്കപ്പോഴും വെള്ളത്തിനടിയിലാണ് എന്നതാണ് വസ്തുത.