എസ്എഫ്ഐക്കാർ ഉള്ളപ്പോൾ അല്ല ഗാന്ധിജിയുടെ ഫോട്ടോ തകർത്തതെന്ന് മുഖ്യമന്ത്രി; പ്രതികരിക്കാതെ പ്രതിപക്ഷം

പ്രതിപക്ഷം അക്രമത്തിന് ശേഷം ഏറ്റവും കൂടുതലായി ഉയർത്തി കാണിച്ച വിഷയങ്ങളിൽ ഒന്നായിരുന്നു ഗാന്ധിയുടെ ഫോട്ടോ തകർത്ത സംഭവം എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം കോൺഗ്രസുകാർ തന്നെയാണോ ഇത് തകർത്തത് എന്ന സംശയം ബലപ്പെടുത്തുന്നതാണ്. 

Written by - Zee Malayalam News Desk | Last Updated : Jul 4, 2022, 12:59 PM IST
  • വയനാട്ടിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിൽ അക്രമത്തിൽ ഗാന്ധി ചിത്രം നിലത്തിട്ട സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
  • നിയമസഭയിൽ വി.ജോയി എം.എല്‍.എ.യുടെ സബ്മിഷന്‍ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ​
  • ഗാന്ധി ചിത്രം നിലത്തിട്ടത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എസ്എഫ്ഐക്കാർ ഉള്ളപ്പോൾ അല്ല ഗാന്ധിജിയുടെ ഫോട്ടോ തകർത്തതെന്ന് മുഖ്യമന്ത്രി; പ്രതികരിക്കാതെ പ്രതിപക്ഷം

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിൽ അക്രമത്തിൽ ഗാന്ധി ചിത്രം നിലത്തിട്ട സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ വി.ജോയി എം.എല്‍.എ.യുടെ സബ്മിഷന്‍ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ​ഗാന്ധി ചിത്രം നിലത്തിട്ടത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

ജൂൺ 24നാണ് രാഹുൽ ​ഗാന്ധി എംപിയുടെ കല്‍പ്പറ്റയിലുളള ഓഫീസിലേക്ക് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ഏതാനും പ്രവര്‍ത്തകര്‍ എം.പി.യുടെ ഓഫീസിലേക്ക് അതിക്രമിച്ചുകയറി നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു. ഈ സംഭവത്തിന് കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ ക്രൈം.നം. 534/22 ആയി ഒരു കേസും എം.പി. ഓഫീസിലെ ജീവനക്കാരന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈം.നം. 535/22 ആയി മറ്റൊരും കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേസിന്റെ അന്വേഷണത്തിന്റെ ഭാ​ഗമായി അന്നേ ദിവസം വൈകിട്ട് 3.54ന് അതിക്രമിച്ച് കയറിയ പ്രവർത്തകരെയെല്ലാം പുറത്തിറക്കിയിരുന്നു. അതിന് ശേഷം 4.04ഓടെ പോലീസ് ഫോട്ടോ​ഗ്രാഫർ സംഭവസ്ഥലത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതില്‍ മഹാത്മാഗാന്ധിയുടെ ഫോട്ടോ യഥാസ്ഥാനത്ത് തന്നെ ഉണ്ടായിരുന്നതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. മാധ്യമങ്ങളും ഇക്കാര്യം സംപ്രേഷണം ചെയ്തിരുന്നു. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരെ ഓഫീസില്‍ നിന്നും പുറത്താക്കിയ ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഓഫീസില്‍ ഉണ്ടായിരുന്നത്.

Also Read: കുട്ടികൾ അല്ലേ! ആ വാഴ എടുത്ത് മാറ്റി അതേ സീറ്റിൽ ഇരുന്ന് രാഹുൽ ഗാന്ധി

 തുടര്‍ന്ന് വൈകുന്നേരം 4.29 ന് രണ്ടാമത് ഫോട്ടോ എടുക്കുമ്പോള്‍ എം.പി.യുടെ ഓഫീസ് മുറിക്കകത്ത് മഹാത്മാ ഗാന്ധിയുടെ ചിത്രം താഴെ കിടക്കുന്ന നിലയില്‍ നിലത്ത് വീണും ചില്ലുകള്‍ തകര്‍ന്ന നിലയിലും കിടക്കുന്നതായി കണ്ടുവെന്നും പോലീസ് ഫോട്ടോഗ്രാഫര്‍ അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. 

പ്രതിപക്ഷം അക്രമത്തിന് ശേഷം ഏറ്റവും കൂടുതലായി ഉയർത്തി കാണിച്ച വിഷയങ്ങളിൽ ഒന്നായിരുന്നു ഗാന്ധിയുടെ ഫോട്ടോ തകർത്ത സംഭവം എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം കോൺഗ്രസുകാർ തന്നെയാണോ ഇത് തകർത്തത് എന്ന സംശയം ബലപ്പെടുത്തുന്നതാണ്. ഇക്കാര്യം മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയപ്പോൾ പ്രതികരിക്കാൻ പ്രതിപക്ഷം തയാറായില്ല.

രാഹുൽ ​ഗാന്ധിയുടെ ഓഫീസ് ആക്രമണം; ഗാന്ധി ചിത്രം തകർത്തത് എസ്എഫ്ഐ അല്ലെന്ന് എസ് പി റിപ്പോർട്ട്

തിരുവനന്തപുരം: വയനാട്ടിലെ രാഹുൽ ​ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച (Rahul Gandhi Office Attack) കേസിൽ കോൺ​ഗ്രസ് (Congress) പ്രവർത്തകരെ പ്രതിക്കൂട്ടിലാക്കി എസ് പിയുടെ റിപ്പോർട്ട്. ഓഫീസിന്റെ ദൃശ്യങ്ങളിൽ മഹാത്മാ​ഗാന്ധിയുടെ ചിത്രം തകർന്നത് കാണാം. എന്നാൽ ഇത് ചെയ്തത് എസ്എഫ്ഐക്കാരല്ല (SFI) എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പോലീസ് ഫോട്ടോഗ്രാഫർ (Police Photographer) എടുത്ത ഫോട്ടോയും ഇയാളുടെ മൊഴിയും അടിസ്ഥാനമാക്കിയുള്ളതാണ് എസ്പിയുടെ റിപ്പോർട്ട്. 

റിപ്പോർട്ടിനൊപ്പം ഫോട്ടോകളും തെളിവായി ഹാജരാക്കിയിട്ടുണ്ട്. എസ്എഫ്ഐ പ്രവർത്തകർ ഓഫീസിൽ കയറി കസേരയിൽ വാഴ വയ്ക്കുന്ന സമയത്ത് ഗാന്ധി ചിത്രം ചുമരിലുണ്ടായിരുന്നു. പിന്നീട് തറയിൽ കമഴ്ത്തിയിട്ട നിലയിലാണ് ഫോട്ടോ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. ഓഫീസ് ആക്രമണത്തിന് പിന്നാലെ ഗാന്ധി ചിത്രം എസ് എഫ് ഐ പ്രവർത്തകർ നശിപ്പിച്ചു എന്നായിരുന്നു ഉയർന്നിരുന്ന ആരോപണം. എന്നാൽ പോലീസിന്‍റെ റിപ്പോർട്ട് പുറത്തുവന്നതോടെ കോൺഗ്രസ് പ്രവർത്തകർ ആരോപണ മുനയിലായിരിക്കുകയാണ്. 

സംഭവത്തിൽ പ്രധാന തെളിവായിരിക്കുന്നത് പോലീസ് ഫോട്ടോഗ്രാഫറുടെ മൊഴിയും ദൃശ്യങ്ങളും ആണ്. ആക്രമണത്തിന് ശേഷം 25 എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യുമ്പോൾ പോലീസ് ഫോട്ടോ​ഗ്രാഫർ ഓഫീസ് ദൃശ്യങ്ങൾ പകർത്തിയിരുന്നു. 3.59ന് പകർത്തിയ ചിത്രങ്ങളിൽ ഗാന്ധി ചിത്രം ചുമരൽ തന്നെ ഉണ്ട്. പ്രവർത്തകരെ അറസ്റ്റ് ചെയ്തതിന് ശേഷം ഫോട്ടോ​ഗ്രാഫർ ഓഫീസിൽ നിന്നും താഴേക്ക് പോയിരുന്നു. തിരിച്ച് 4.30ന് ഇയാൾ എത്തുമ്പോൾ ഓഫിസിനുള്ളിൽ കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകർ മാത്രമാണുണ്ടായിരുന്നത്. അപ്പോൾ പകർത്തിയ ഫോട്ടോയിൽ ഓഫീസ് അലങ്കോലപ്പെട്ട നിലയിലും ഗാന്ധി ചിത്രം നിലത്തുകിടക്കുന്ന അവസ്ഥയിലുമാണെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News