പോലീസ് ഉദ്യോഗസ്ഥർക്ക് പിഎഫ്ഐ ബന്ധം; വാർത്ത അടിസ്ഥാന രഹിതമെന്ന് സംസ്ഥാന പോലീസ്

Kerala Police PFI Link : എൻഐഎ ഡിജിപിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പട്ടികയിലുള്ള സിവിൽ പോലീസ് ഉദ്യോഗസ്ഥർ, എസ്ഐമാർ, എസ്എച്ച്ഒ റാങ്കിലുള്ള ഉദ്യോഗസ്ഥർ എന്നിവരുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസികൾ ശേഖരിച്ചുവരികയാണെന്ന് വാർത്ത

Written by - Zee Malayalam News Desk | Last Updated : Oct 4, 2022, 04:12 PM IST
  • പിഎഫ്ഐയുമായി ബന്ധമുള്ള ഉദ്യോഗസ്ഥരുടെ പട്ടിക ഡിജിപിക്ക് കൈമാറിയെന്നും ഇവരെ കേന്ദ്ര ഏജൻസി നിരീക്ഷിച്ച് വരികയാണെന്നുമാണ് വാർത്ത
  • സിവിൽ പോലീസ് ഉദ്യോഗസ്ഥർ, എസ്ഐമാർ, എസ്എച്ച്ഒ റാങ്കിലുള്ള ഉദ്യോഗസ്ഥർ എന്നിവരുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസികൾ ശേഖരിച്ചുവരികയാണെന്നാണ് വാർത്ത
പോലീസ് ഉദ്യോഗസ്ഥർക്ക് പിഎഫ്ഐ ബന്ധം; വാർത്ത അടിസ്ഥാന രഹിതമെന്ന് സംസ്ഥാന പോലീസ്

തിരുവനന്തപുരം : സംസ്ഥാന പോലീസ് സേനയിലെ 873 ഉദ്യോഗസ്ഥർക്ക് നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്നുള്ള ദേശീയ അന്വേഷണ ഏജസിയുടെ റിപ്പോർട്ട് എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് കേരള പോലീസ്. പോലീസ് ഉദ്യോഗസ്ഥർക്ക് പിഎഫ്ഐയുമായി ബന്ധമുണ്ടെന്നുള്ള റിപ്പോർട്ട് എൻഐഎ ഡിജിപി കൈമാറിയെന്ന് വാർത്ത അടിസ്ഥാന രഹിതമാണ് കേരള പോലീസ് ഔദ്യോഗിക വാർത്തക്കുറിപ്പിലൂടെ വ്യക്തമാക്കി. പിഎഫ്ഐയുമായി ബന്ധമുള്ള ഉദ്യോഗസ്ഥരുടെ പട്ടിക ഡിജിപിക്ക് കൈമാറിയെന്നും ഇവരെ കേന്ദ്ര ഏജൻസി നിരീക്ഷിച്ച് വരികയാണെന്നുമാണ് വാർത്ത റിപ്പോർട്ടിൽ പരാമർശിക്കുന്നത്. 

"കേരള പോലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന്  സംസ്ഥാന പോലീസ് മേധാവിക്ക് എന്‍ ഐ എ റിപ്പോര്‍ട്ട് കൈമാറി എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്" സംസ്ഥാന പോലീസ് മീഡിയ സെന്റർ ഔദ്യോഗിക വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.

ALSO READ : PFI Hartal : പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലിലെ കല്ലേറ്; കൊല്ലത്ത് റിയാലിറ്റി ഷോ താരം അറസ്റ്റിൽ

എൻഐഎ ഡിജിപിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പട്ടികയിലുള്ള സിവിൽ പോലീസ് ഉദ്യോഗസ്ഥർ, എസ്ഐമാർ, എസ്എച്ച്ഒ റാങ്കിലുള്ള ഉദ്യോഗസ്ഥർ എന്നിവരുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസികൾ ശേഖരിച്ചുവരികയാണെന്നാണ് വാർത്ത. സംസ്ഥാന പോലീസിലെ സ്പെഷൽ ബ്രാഞ്ച്, ഇന്റലിജൻസ്, ലോ ആൻഡ് ഓർഡർ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരും ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസ് ചുമതല വഹിക്കുന്നവരുമാണു കേന്ദ്ര ഏജൻസികളുടെ നിരീക്ഷണ വലയത്തിലുളളത്. സംസ്ഥാന പോലീസിന്റെ നീക്കങ്ങളും പരിശോധനകളുമടക്കം ചോർത്തിക്കൊടുത്തു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇവർക്കെതിരെ ഇപ്പോഴുള്ളതെന്നാണ് എൻഐഎ റിപ്പോർട്ടിൽ പറയുന്നതെന്ന് വാർത്തയിൽ പറയുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ തൊടുപുഴ മേഖലയിലെ കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽ നിന്ന് ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ പോപ്പുലർ ഫ്രണ്ടിനു ചോർത്തി നൽകിയ സംഭവത്തിൽ സിവിൽ പോലീസ് ഓഫിസറെ പിരിച്ചുവിട്ടിരുന്നു. മൂന്നാർ പോലീസ് സ്റ്റേഷനിൽ സമാന ആരോപണത്തെത്തുടർന്ന് എഎസ്ഐ അടക്കം 3 പേരെ സ്ഥലം മാറ്റിയിരുന്നു.  ഇതിനിടയിൽ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിൽ നടന്ന അക്രമങ്ങളെക്കുറിച്ച് എൻഐഎ വിവരങ്ങൾ ശേഖരിക്കുന്നതായും റിപ്പോർട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News