PFI Hartal : പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലിലെ കല്ലേറ്; കൊല്ലത്ത് റിയാലിറ്റി ഷോ താരം അറസ്റ്റിൽ

PFI Hartal Basith Alvy Arrest : കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ആദ്യം പിടിയിലായ പ്രതി അനീഷിനെ ചോദ്യം ചെയ്തപ്പോഴാണ് ബാസിതിന്റെ പങ്ക് പുറത്താകുന്നത്.

Written by - Jenish Thomas | Last Updated : Oct 4, 2022, 01:32 PM IST
  • ബാസിതിനെ തഗ്ഗുകളുടെ രാജകുമാരനെന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്.
  • കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ആദ്യം പിടിയിലായ പ്രതി അനീഷിനെ ചോദ്യം ചെയ്തപ്പോഴാണ് ബാസിതിന്റെ പങ്ക് പുറത്താകുന്നത്.
  • അറസ്റ്റിലായ ബാസിതിനെ പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
PFI Hartal : പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലിലെ കല്ലേറ്; കൊല്ലത്ത് റിയാലിറ്റി ഷോ താരം അറസ്റ്റിൽ

കൊല്ലം : സെപ്റ്റംബർ 23ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താലിനിടെ കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ റിയാലിറ്റി ഷോ താരം അബ്ദുൽ ബാസിത് എന്ന ബാസിത് ആൽവി അറസ്റ്റിൽ. പുനലൂർ കരവാളൂർ മാവിളയിൽ വെച്ച് കെഎസ്ഐആർടിസി ബസിന് നേരെ കല്ലെറിഞ്ഞ് സംഭവത്തിലാണ് പോലീസ് ബാസിത് ആൽവിയെ പിടികൂടിയത്. സംഭവത്തിന് ശേഷം പ്രതി ഒളിവിലായിരുന്നു. ബാസിത് പിഎഫ്ഐയുടെ പ്രവർത്തകനാണെന്ന് പോലീസ് അറിയിച്ചു. ഇതോടെ കരവാളൂരിൽ കെഎസ്ആർടിസിക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.

ഫ്ളവേഴ്സ് ടിവിയുടെ ഒരു നിമിഷം, മഴവിൽ മനോരമയുടെ ഉടൻ പണം എന്നീ റിയാലിറ്റി ഷോകളിലൂടെ ഫെയിം നേടിയുടത്തയാളാണ് ബാസിത്. ബാസിതിനെ തഗ്ഗുകളുടെ രാജകുമാരനെന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. ഫ്ളവേഴ്സിന്റെ ശ്രീകണ്ഠൻ നായർ അവതാരകനായി എത്തിയ ഒരു നിമിഷം എന്ന ഷോയിലൂടെയാണ് ബാസിതിനെ കൂടുതൽ പേർ അറിഞ്ഞ് തുടങ്ങിയത്. ശേഷം രണ്ട് വർഷങ്ങൾക്ക് മുമ്പ് മഴവില്ലിന്റെ ഉടൻ പണത്തിൽ ബാസിതും കുടുംബവും ഒരുമിച്ച് മത്സരിച്ചിരുന്നു. അതിലെ തഗ്ഗ് ഡയലോഗുകൾ വെച്ചാണ് ബാസിതിനെ യുട്യൂബിലും ഇൻസ്റ്റാഗ്രമിലുമായി ആരാധകർ തഗ്ഗുകളുടെ രാജകുമാരൻ എന്ന് വിശേഷണം നൽകിയത്. 

ALSO READ : പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താൽ; അക്രമം നടത്തിയവരുടെ വിവരങ്ങൾ എൻഐഎ ശേഖരിക്കുന്നു

കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ആദ്യം പിടിയിലായ പ്രതി അനീഷിനെ ചോദ്യം ചെയ്തപ്പോഴാണ് ബാസിതിന്റെ പങ്ക് പുറത്താകുന്നത്. ബാസിതിനെ കൂടാതെ മൂഹമ്മദ് ആരിഫ്, സെയ്ഫുദീൻ, അനീഷ് എന്നിവരെ കേസിൽ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറും നേരത്തെ കസ്റ്റഡിയൽ എടുത്തു. 80തോളം സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവർ നടത്തിയ കല്ലേറിൽ കെഎസ്ആർടിസിക്ക് മൂന്ന് ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ ആക്രമണത്തിൽ ബസ് ഡ്രൈവറുടെ കണ്ണിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. കെഎസ്ആർടിസിക്ക് പുറമെ സ്വകാര്യ ലോറിക്ക് നേരെയും ഇവർ ആക്രമണം നടത്തിയിരുന്നു.

ബാസിത് വിവാദത്തിലാകുന്നത് ഇതാദ്യമല്ല

പിഎഫ്ഐയുടെ നാദപുരത്ത് വെച്ച് നടന്ന പൊതുയോഗത്തിൽ ആർഎസ്എസ് നേതാക്കൾക്കെതിരെ ബാസിത് കൊലവിളി പ്രസംഗം നടത്തിയത് വിവാദമായിരുന്നു. ഹിന്ദു ഐക്യവേദി നേതാക്കളായ വത്സൻ തില്ലങ്കേരിക്കും രാജേഷ് പെരുമുണ്ടശ്ശേരിക്കും ആർഎസ്എസ് നൽകുന്ന സുരക്ഷ നഷ്ടപ്പെട്ടാൽ ഷാൻ സാഹിബിന്റെ വിധി നടപ്പിലാക്കുമെന്നുള്ള കൊലവിളി പ്രസംഗമായിരുന്നു ബാസിത് നാദപുരത്ത് വെച്ച് നടത്തിയത്. സംഭവത്തിൽ അന്ന് ബാസിതിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. 

ALSO READ : ഹർത്താലിനിടയിലെ അക്രമം: കോട്ടയത്ത് പിഎഫ്ഐ - എസ്‍ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

ഹർത്താൽ ദിനത്തിൽ ആക്രമണത്തിൽ അറസ്റ്റിലായ ബാസിതിനെ പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പുനലൂർ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ രാജേഷ്കുമാർ, എസ്ഐമാരായ ജിസ് മാത്യു, ഹരീഷ്, സിപിഒമാരായ അജീഷ്, സിയാദ്, ദീപക് എന്നി സംഘമാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News