തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാപക ദിനമായ ഇന്ന് കെപിസിസിയുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധ പരിപാടികള്‍.
ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് രാജ്ഭവന്‍ മാര്‍ച്ച് നടത്തും. രാവിലെ പാളയം രക്ഷസാക്ഷി മണ്ഡപത്തില്‍ നിന്നാണ് റാലി ആരംഭിക്കുക. തുടര്‍ന്ന് രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. രാജ്ഭവനു മുന്നില്‍ പി ചിദംബരം പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യും.
കോണ്‍ഗ്രസ് നേതാക്കള്‍, എംഎല്‍എമാര്‍, എംപിമാര്‍, തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കും. രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായാണ് കേരളത്തിളും പ്രതിഷേധ മാര്‍ച്ച് നടക്കുന്നത്.
കോണ്‍ഗ്രസ് സ്ഥാപകദിനമായ ഇന്ന് പ്രതിഷേധത്തിന്‍റെ ദിനമാക്കി മാറ്റാനാണ് കോണ്‍ഗ്രസിന്‍റെ പദ്ധതി. "Save Constitution, save India", ഭരണഘടനയെ രക്ഷിക്കൂ, ഇന്ത്യയെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണു പ്രതിഷേധം.
അതേസമയം, കോണ്‍ഗ്രസ് സ്ഥാപക ദിനചരണത്തിന്‍റെ ഭാഗമായി വിവിധ പരിപാടികളാണ് കോണ്‍ഗ്രസ് ആസ്ഥാനത്ത് സംഘടിപ്പിച്ചിരിക്കുന്നത്.
പാര്‍ട്ടി ആസ്ഥാനത്ത് പാര്‍ട്ടി ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധി ത്രിവർണ്ണ പതാക ഉയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി.
ചടങ്ങില്‍ മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളടക്കം നിരവധിയാളുകള്‍ പങ്കെടുത്തു.
എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന പരിപാടികള്‍ക്ക് കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയാണ് നേതൃത്വം നല്‍കുന്നത്. രാഹുല്‍ ഗാന്ധി അസാമിലെ ഗുവാഹത്തിയില്‍ നടക്കുന്ന പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലഖ്നൗവിലെ പരിപാടിയില്‍ പങ്കെടുക്കും.
വിവിധയിടങ്ങളില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കും.