CAG റിപ്പോര്‍ട്ട്: മുഖ്യമന്ത്രിയ്ക്കെതിരെ വി മുരളീധരന്‍!

പൊലീസിനെതിരായ സിഎജിയുടെ കണ്ടെത്തലുകള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഉചിതമായ സമയത്ത് ഇടപെടല്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയാതെ ഡിജിപിക്ക് പണം വകമാറ്റാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

Last Updated : Feb 15, 2020, 06:30 PM IST
CAG റിപ്പോര്‍ട്ട്: മുഖ്യമന്ത്രിയ്ക്കെതിരെ വി മുരളീധരന്‍!

തിരുവനന്തപുരം: പൊലീസിനെതിരായ സിഎജിയുടെ കണ്ടെത്തലുകള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഉചിതമായ സമയത്ത് ഇടപെടല്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയാതെ ഡിജിപിക്ക് പണം വകമാറ്റാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

പിണറായി വിജയന്‍ അറിഞ്ഞിട്ടാണോ തട്ടിപ്പ് എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. തോക്കും തിരയും കാണാതായത് സംസ്ഥാന സര്‍ക്കാര്‍ നിസാരവല്‍ക്കരിക്കുന്നുവെന്നും മന്ത്രിയുടെ ഗണ്‍മാന്‍ പ്രതിയായിട്ടും നടപടിയെടുത്തില്ലെന്നുംഅദ്ദേഹം കുറ്റപ്പെടുത്തി. 

ആഭ്യന്തരസുരക്ഷയെ ബാധിക്കുന്ന വിഷയമാണിതെന്നും കേന്ദ്രസര്‍ക്കാര്‍ വിഷയം ഗൗരവമായാണ് കാണുന്നതെന്നും വി മുരളീധരന്‍ പറഞ്ഞു. ഡിജിപിയുടെ ബ്രിട്ടണ്‍ യാത്രയ്ക്ക് സ്വകാര്യ കമ്പനിയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്ന് വി മുരളീധരന്‍ പറഞ്ഞു. വിവാദ കമ്പനിയായ ഗാലക്‌സോണിന് ബ്രിട്ടണ്‍ ബന്ധമുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധിച്ച് മറുപടി നല്‍കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേരളത്തിലെ ജനറല്‍-സാമൂഹ്യ വിഭാഗങ്ങളെകുറിച്ച് 2018 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷം കണക്കാക്കിയുള്ള റിപ്പോര്‍ട്ടാണ് (2019-ലെ റിപ്പോര്‍ട്ട് നമ്പര്‍ 4) ഫെബ്രുവരി 12-ന് നിയമസഭയില്‍ സമര്‍പ്പിച്ചത്. 

നിയമസഭയില്‍ അവതരിപ്പിക്കുന്നതോടെയാണ് റിപ്പോര്‍ട്ടുകള്‍ പൊതുരേഖയാവുന്നത്. നിയമസഭാ സാമാജികര്‍ അംഗങ്ങളായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയാണ് റിപ്പോര്‍ട്ട് പരിശോധിക്കുന്നത്. 

സിഎജി റിപ്പോര്‍ട്ട് ഏപ്രില്‍ 2013 മുതല്‍ മാര്‍ച്ച് 2018 വരെ രണ്ടു സര്‍ക്കാരുകളുടെ കാലത്തു നടന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചാണ്. പോലീസ്, ഭവന നിര്‍മാണ വകുപ്പുകളുമായി ബന്ധപ്പെട്ടതാണ് റിപ്പോര്‍ട്ട് നമ്പര്‍ 4. ഇതില്‍ പോലീസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇപ്പോള്‍ വിവാദമാകുന്നത്.

സിഎജി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ നിയമസഭയില്‍ വയ്ക്കുന്നതിനു മുമ്പ് പുറത്തായതായി സംശയം ഉയര്‍ന്നിട്ടുണ്ട്. സാധാരണഗതിയില്‍ സഭയില്‍ വച്ച ശേഷമാണ് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ നല്‍കുന്നത്. എന്നാല്‍ ഇത്തവണ അതിനു മുമ്പ് തന്നെ റിപ്പോര്‍ട്ടിലെ ചില വിവരങ്ങള്‍ പുറത്തായാതായാണ് സംശയം ഉയര്‍ന്നിരിക്കുന്നത്.

വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പാര്‍ലമെന്‍റിന്‍റെയോ നിയമസഭയുടെയോ ശ്രദ്ധയില്‍പ്പെടുത്തുകയെന്നത് സിഎജിയുടെ ഭരണഘടനാപരമായ ചുമതലയാണ്. അതേസമയം സിഎജിയുടെ റിപ്പോര്‍ട്ടിന്‍റെ പേരില്‍ ഏതെങ്കിലും ഉദ്യോഗസ്ഥനെ വ്യക്തിഹത്യ ചെയ്യുന്നത് നല്ല കീഴ് വഴക്കമല്ല.

സി.എ.ജി റിപ്പോര്‍ട്ടിലില്ലാത്ത വ്യക്തിപരമായ കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും ചില മാധ്യമങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. 

സംസ്ഥാന ചീഫ് സെക്രട്ടറി പോലീസ് വകുപ്പിന്‍റെ പേരിലുള്ള വാഹനം ഉപയോഗിക്കുന്നുവെന്നത് തെറ്റായ രീതിയില്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ മേധാവിയെന്ന നിലയില്‍ ചീഫ് സെക്രട്ടറി ഏതെങ്കിലുമൊരു വകുപ്പിന്‍റെ വാഹനം ഉപയോഗിക്കുന്നതില്‍ തെറ്റില്ല. ഇത് നിയമവിരുദ്ധവുമല്ല.

സിഎജി റിപ്പോര്‍ട്ട് പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിനു കൃത്യമായ വ്യവസ്ഥകളുണ്ട്. ഇതിനിടെ തിടുക്കപ്പെട്ട് ഉദ്യോഗസ്ഥരെ കുറ്റക്കാരായി ചിത്രീകരിക്കുകയും മാധ്യമ വിചാരണ ചെയ്യുകയും ചെയ്യുന്നത് ജനാധിപത്യമര്യാദകളുടെ ലംഘനമാണ്.

കേരള സര്‍ക്കാരിന്‍റെ ഉപഭോക്തൃകാര്യം, സഹകരണം, മത്സ്യബന്ധനം, പൊതുവിദ്യാഭ്യാസം, ആഭ്യന്തരം, ഭവന നിര്‍മാണം, തൊഴില്‍ നൈപുണ്യം, ജലവിഭവം, പട്ടികജാതി വികസനം, പട്ടികവര്‍ഗ വികസനം എന്നിവ ഉള്‍പ്പെടുന്ന ജനറല്‍, സോഷ്യല്‍ സര്‍വീസുകളിലുള്ള വകുപ്പുകളിലും സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തിയ പ്രവര്‍ത്തനക്ഷമത ഓഡിറ്റിന്‍റേയും അനുവര്‍ത്തന ഓഡിറ്റിന്‍റേയും പ്രധാനപ്പെട്ട നിരീക്ഷണങ്ങളാണ് സിഎജി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ഇതിന് തുടര്‍ പരിശോധനയും വിശദീകരണവും ആവശ്യമെങ്കില്‍ തിരുത്തല്‍ നടപടികളും ഉണ്ടാകുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. 

Trending News