പിഎഫ്ഐയെ നിരോധിച്ച സാഹചര്യത്തിൽ പ്രതിഷേധത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി

പോപ്പുലർ ഫ്രണ്ടിന്റെ സ്വാധീന മേഖലകളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾക്കും സുരക്ഷ ഏർപ്പെടുത്തി.

Written by - Zee Malayalam News Desk | Last Updated : Sep 28, 2022, 01:48 PM IST
  • ഹർത്താലിനിടെ കൂടുതൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തത് ആലുവയിലായിരുന്നു
  • ഈ സാഹചര്യത്തിൽ ആലുവയിൽ കേന്ദ്ര സേനയെ വിന്യസിച്ചു
  • ആലുവയിലെ ആർഎസ്എസ് കാര്യാലയത്തിന്റെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുത്തു
  • പള്ളിപ്പുറം ക്യാമ്പിൽ നിന്നുള്ള സിആർപിഎഫിന്റെ 15 അംഗ സംഘമാണ് ആലുവയിൽ എത്തിയിരിക്കുന്നത്
പിഎഫ്ഐയെ നിരോധിച്ച സാഹചര്യത്തിൽ പ്രതിഷേധത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച സാഹചര്യത്തിൽ പ്രതിഷേധത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. പോപ്പുലർ ഫ്രണ്ടിന്റെ സ്വാധീന മേഖലകളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾക്കും സുരക്ഷ ഏർപ്പെടുത്തി.

പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തുകയും നിവരധി നേതാക്കളെയും പ്രവർത്തതകരെയും അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് ഹർത്താൽ നടത്തിയിരുന്നു. ഹർത്താലിനിടെ കൂടുതൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തത് ആലുവയിലായിരുന്നു. ഈ സാഹചര്യത്തിൽ ആലുവയിൽ കേന്ദ്ര സേനയെ വിന്യസിച്ചു. ആലുവയിലെ ആർഎസ്എസ് കാര്യാലയത്തിന്റെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുത്തു. പള്ളിപ്പുറം ക്യാമ്പിൽ നിന്നുള്ള സിആർപിഎഫിന്റെ 15 അംഗ സംഘമാണ് ആലുവയിൽ എത്തിയിരിക്കുന്നത്. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും എഡിജിപിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

ALSO READ: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം

അഞ്ച് വർഷത്തേക്കാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിനും എട്ട് അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പിഎഫ്ഐയെ നിയമ വിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രം. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും അനുബന്ധ സംഘടനകളും രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. നിരോധിത സംഘടനയുടെ പട്ടികയിലേക്ക് പിഎഫ്ഐയെ ഉൾപ്പെടുത്തി എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോ​ഗികമായി അറിയിച്ചു. ഭീകരപ്രവർത്തനം നടത്തുന്നു, ഭീകര പ്രവർത്തനങ്ങൾക്കായി പണം സമാഹരിക്കുന്നു, ക്രമസമാധാനം തകർക്കുന്നു, തീവ്രവാദത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നു തുടങ്ങിയ കുറ്റങ്ങളാണ് കേന്ദ്രം പിഎഫ്ഐക്കെതിരെ ആരോപിച്ചിരിക്കുന്നത്.

ഭീകര പ്രവർത്തനവുമായുള്ള ബന്ധം ആരോപിച്ച് രാജ്യ വ്യാപകമായി പിഎഫ്ഐ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ റെയ്ഡ് നടത്തി ദേശീയ-സംസ്ഥാന നേതാക്കളെ ഉൾപ്പെടെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് സംഘടനയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎയും ഇഡിയും പരിശോധന നടത്തിയിരുന്നു. നാൽപ്പത്തിരണ്ടിലേറെ സംഘടനകളാണ് കേന്ദ്രത്തിന്റെ നിരോധിത സംഘടനാ പട്ടികയിലുള്ളത്.

ALSO READ: Popular Front of India: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ റെയ്ഡ്; പരിശോധന ഹർത്താൽ ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട്

വിവിധ കേസുകളിലായി 100 ൽ അധികം പിഎഫ്‌ഐ അംഗങ്ങളേയും അവരുമായി ബന്ധമുള്ളവരേയും ഇഡിയും എൻഐഎയും സംസ്ഥാന പോലീസും ചേർന്ന് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.  അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടക്കുന്ന റെയ്‌ഡെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കേരളത്തിൽ സെപ്റ്റംബർ 22 ന് പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ, ഇഡി സംയുക്ത സംഘങ്ങൾ പരിശോധന നടത്തിയിരുന്നു. ഡൽഹിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് റെയ്‌ഡ്‌ നടന്നത്. കേരളത്തിൽ നിരവധിയിടങ്ങളിൽ എൻഐഎ പരിശോധന നടത്തിയിരുന്നു.

കേന്ദ്ര സേനയുടെ സഹായത്തോടെയായിരുന്നു കേരളത്തിൽ റെയ്‌ഡ്‌ നടത്തിയത്.  റെയ്ഡിനെതിരെ പോപ്പുലർ ഫ്രണ്ട് നേതാക്കൾ രൂക്ഷഭാഷയിൽ വിമർശനവുമായി രംഗത്തെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ, ഇഡി എന്നീ കേന്ദ്ര ഏജൻസികൾ അർദ്ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താർ പ്രതികരിച്ചു.  ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ നടത്തിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. രാജ്യവ്യാപകമായി പിഎഫ്ഐ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് സംഘടനയെ നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News