കോഴിക്കോട്: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കച്ചവട സ്ഥാപനങ്ങളായി മാറി കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതംഗീകരിക്കാനാവില്ല. കോഴിക്കോട് ദേവഗിരി കോളജില്‍ വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യ കാലത്ത് വിദ്യാഭ്യാസ കച്ചവടത്തിന് ക്രിസ്ത്യന്‍ മാനേജ്മെന്റുകൾ കൂട്ടുനിന്നിരുന്നില്ല. ഇപ്പോള്‍ അവരും ഈ കച്ചവടത്തിന്‍റെ ഭാഗമായിയെന്നും അപൂര്‍വം ചിലര്‍ മാത്രമാണ് ഒഴിഞ്ഞു നില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അബ്കാരി ബിസിനസ് നടത്തുന്നവര്‍ വരെ ലാഭക്കണ്ണോടെ കോളജുകള്‍ തുടങ്ങി. ഇവര്‍ ലേലം വിളിച്ച് നിയമനം നടത്താനും ആരംഭിച്ചു. ഇത് കൃത്യമായ അഴിമതിയാണ്. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ വിജിലന്‍സിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് പരാതിപ്പെടാന്‍ ആരും തയാറാകുന്നില്ല.