കാസര്‍ഗോഡ്: സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനത്തെ അറസ്റ്റ് ചെയ്തു. ജാതീയമായി അധിക്ഷേപിച്ചെന്ന കേസിലാണ് അറസ്റ്റ്. സന്തോഷ് ഏച്ചിക്കാനം ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ലഭിച്ച പരാതിയിലാണ് കേസെടുത്തത്.
കേസിൽ മുൻകൂർ ജാമ്യം തേടി സന്തോഷ് ഏച്ചിക്കാനം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊലീസിന് മുന്നിൽ കീഴടങ്ങണമെന്നുള്ള ഹൈക്കോടതി നിർദേശത്തെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ അദ്ദേഹം ഹാജരാകുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കാസര്‍ഗോഡ് സ്വദേശി ബാലകൃഷ്ണനാണ് പരാതി നൽകിയത്. ഫെബ്രുവരി 9ന് കോഴിക്കോട് ഒരു സാഹിത്യോത്സവത്തില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തിലാണ് ഏച്ചിക്കാനത്തിനെതിരെ ഇയാള്‍ പൊലീസിനെ സമീപിച്ചത്. ദളിത് വിരുദ്ധ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഈ സംഭാഷണം പിന്നീട് സ്വകാര്യ ചാനല്‍ സംപ്രേഷണം ചെയ്യുകയും ചെയ്തു. ഇതിന്റെ വിഡിയോ ദൃശ്യമുള്‍പ്പടെയാണ് ബാലകൃഷ്ണന്‍ കാസര്‍കോട് എസ്.എം.എസ് ഡി.വൈ.എസ്.പി.ക്ക് പരാതി നല്‍കിയത്.
മാവിലന്‍ സമുദായത്തില്‍പ്പെട്ട തന്നെയും കുടുംബത്തെയും ആക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചുവെന്നായിരുന്നു പരാതി. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെവരെയും മനപൂര്‍വം അവഹേളിക്കണമെന്ന ഉദ്ദേശത്തോട് കൂടി സന്തോഷ് ഏച്ചിക്കാനം സംസാരിച്ചതെന്നും ഇതു ഒരു സമുദായത്തെ തന്നെ മാനസീകമായി മുറിവേല്‍പ്പിക്കുന്നതാണെന്നും പരാതിയിലുണ്ട്.
അല്‍പ്പസമയത്തിനകം ഏച്ചിക്കാനത്തെ കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.