ലാവലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു

കേസ് മാറ്റിവയ്ക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.   

Last Updated : Oct 1, 2019, 01:02 PM IST
ലാവലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. രണ്ടാഴ്ചത്തേക്കാണ് മാറ്റിവച്ചിരിക്കുന്നത്.  

ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സിബിഐയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയാണ് ഹാജരായത്.

കേസ് മാറ്റിവയ്ക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസില്‍ വ്യക്തികളെ കക്ഷിചേര്‍ക്കാന്‍ അനുവദിക്കരുതെന്ന് പിണറായിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. 

പിണറായി വിജയന്‍ അഴിമതിക്കുള്ള ഗൂഡാലോചനയില്‍ പങ്കാളിയാണെന്നും ഇതിന് കൃത്യമായ തെളിവുണ്ടെന്നും സിബിഐ ആരോപിക്കുന്നു. അതുകൊണ്ടുതന്നെ ഹൈക്കോടതി വിധി റദ്ദാക്കണമെന്നും സിബിഐ ആവശ്യപ്പെടുന്നു.

2017 ആഗസ്റ്റ് 23 ന് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജസെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്‍റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹോക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.

ഉദ്യോഗസ്ഥരായിരുന്ന കസ്തൂരി രങ്ക അയ്യര്‍, ആര്‍ ശിവദാസന്‍, കെ.ജി രാജശേഖരന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു അതിനെതിരെ ഈ ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതിയ്ക്ക് മുന്നിലുണ്ട്.

Trending News