കൊച്ചി: ഫോണ്‍കെണി കേസില്‍ മുന്‍മന്ത്രി എ.കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. കേസ് റദ്ദാക്കാനിടയായ സാഹചര്യം സംബന്ധിച്ചാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്.
കേസിന്‍റെ സാമൂഹികവും ധാർമ്മികവുമായ കാര്യങ്ങളിലേക്ക് കടക്കുന്നില്ലെന്ന് ഹര്‍ജി പരിഗണിക്കവെ കോടതി നിരീക്ഷിച്ചു. ഹർജി പരിഗണിക്കുന്നത് കോടതി ഫെബ്രുവരി എട്ടിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് ശശീന്ദ്രന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ്.
ശശീന്ദ്രന്‍റെ കേസ് ഒത്തു തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ആദ്യം ഹര്‍ജി നല്‍കിയ തൈക്കാട് സ്വദേശിനി മഹാലക്ഷ്മി എന്ന സാമൂഹ്യപ്രവര്‍ത്തക തന്നെയാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലും ഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു.
കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയത്. ഇതില്‍ മറ്റ് സാക്ഷിമൊഴികളും രേഖകളും ഉണ്ട്. അതും പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.