ന്യൂഡല്‍ഹി: പാലക്കാട് കരുണ, കണ്ണൂർ മെഡിക്കൽ കോളജുകളിലെ പ്രവേശനം റദ്ദാക്കിയ ഹൈകോടതി നടപടി ശരിവെച്ച സുപ്രീംകോടതി ഉത്തരവ്. കണ്ണൂർ കോളജിലെ 150 സീറ്റിലെയും കരുണ കോളജിലെ 30 സീറ്റുകളിലെയും പ്രവേശനമാണ് റദ്ദാക്കിയത്.
നടപടി ക്രമങ്ങള്‍ പാലിച്ചല്ല ഇവിടെ പ്രവേശനം നടന്നതെന്ന് കോടതി കണ്ടെത്തി. കോടതിയില്‍ കോളജുകള്‍ ഹാജരാക്കിയത് വ്യാജരേഖകള്‍ ആയിരുന്നു. സര്‍ക്കാരുമായി കരാര്‍ ഒപ്പുവയ്ക്കാതെ സ്വന്തം നിലയ്ക്കാണ് ഈ മെഡിക്കല്‍ കോളേജുകള്‍ പ്രവേശനം നടത്തിയതെന്ന് ജയിംസ് കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇത് ചോദ്യം ചെയ്താണ് മാനേജ്മെൻറുകൾ ഹൈകോടതിയിലും സുപ്രീംകോടതിയിലുമെത്തിയത്.
കേന്ദ്രീകൃത കൗണ്‍സിലിംഗ് നടന്നിട്ടില്ലെന്നും രണ്ടു കോളജുകളും പ്രവേശന മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും വാദിച്ചു. പ്രവേശനം സംബന്ധിച്ച് കോളജുകള്‍ സമര്‍പ്പിച്ച രേഖകള്‍ കൃത്രിമവും കെട്ടിച്ചമച്ചതുമാണെന്ന് കണ്ടെത്തിയ കോടതി ഇത് ഞെട്ടിക്കുന്നതാണെന്നും വ്യക്തമാക്കി. ഈ നടപടിയുടെ പേരില്‍ കോളജ് മാനേജ്‌മെന്റുകളെ പ്രോസിക്യൂട്ട് ചെയ്യേണ്ടതാണെന്നും അഭിപ്രായപ്പെട്ടു.
അതേ സമയം, കരുണ മെഡിക്കല്‍ കോളജിലെ 30 സീറ്റുകളില്‍ ജെയിംസ് കമ്മിറ്റി നിര്‍ദ്ദേശിച്ച വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇരു കോളജുകളും വിദ്യാര്‍ത്ഥിനികളുടെ പ്രവേശനവുമായി ബന്ധപ്പെട്ടുളള നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും ഹാജരാക്കിയ രേഖകള്‍ കെട്ടിച്ചമച്ചതാണെന്നും കോടതി പരാമര്‍ശിച്ചു.