അവനെ വീട്ടിൽ കയറ്റരുത് ! തെളിവെടുപ്പിനിടെ വൈകാരിക രംഗങ്ങൾ, താൻ കൊന്നിട്ടില്ലെന്ന് സൂരജ്

ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന സംഭവത്തിൽ പോലീസ് തെളിവെടുപ്പ് നടത്തി. 

Last Updated : May 25, 2020, 10:25 AM IST
അവനെ വീട്ടിൽ കയറ്റരുത് ! തെളിവെടുപ്പിനിടെ വൈകാരിക രംഗങ്ങൾ, താൻ കൊന്നിട്ടില്ലെന്ന് സൂരജ്

കൊല്ലം:ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന സംഭവത്തിൽ പോലീസ് തെളിവെടുപ്പ് നടത്തി. 
പ്രതി സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനിടെ വൈകാരിക നിമിഷങ്ങൾ അരങ്ങേറി. 
തൻ്റെ മകളെ കൊന്ന സൂരജിനെ വീട്ടിൽ കയറ്റാൻ സമ്മതിക്കില്ലെന്ന് 
ഉത്രയുടെ അമ്മ കരഞ്ഞുകൊണ്ട് പറയുന്നുണ്ടായിരുന്നു. ഉത്രയെ കൊലപ്പെടുത്തിയത് ഭാര്യാഗൃഹത്തിൽ നിന്നും വാങ്ങിയ സ്വത്തുക്കൾ തിരികെ നല്കേണ്ടിവരുമെന്ന ഭയത്താലാണെന്ന് സൂരജ് ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ തെളിവെടുപ്പിനിടെ താൻ കൊല നടത്തിയിട്ടില്ലെന്ന് സൂരജ്.

98 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും കാറും സ്ത്രീധനമായി വാങ്ങിയാണ് സൂരജ് ഉത്രയെ വിവാഹം ചെയ്തത്. 
ഇതിന് പുറമെയും നിരവധി തവണ പണം കൈപ്പറ്റിയിട്ടുമുണ്ട്. 
തുടർന്ന് ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ ആലോചിച്ചെങ്കിലും വാങ്ങിയ പണമെല്ലാം തിരിച്ചുനല്കണമെന്നോർത്ത് 
കൊലപാതകം ആസൂത്രണം ചെയ്തു.

രാവിലെ ഏഴരയോടെയാണ് തെളിവെടുപ്പ് നടന്നത്. കരിമൂർഖനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാർ വീടിനടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ നിന്നും കണ്ടെത്തി. 
ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അശോകൻ്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്. 

Also Read:മൂർഖൻ കടിച്ചിട്ടും ഉത്ര ഉണർന്നില്ല; ഭർത്താവും സഹായിയും കസ്റ്റഡിയിൽ

സൂരജിൻ്റെ അടൂരിലെ വീട്ടിലും ഇന്ന് തെളിവെടുപ്പ് നടത്തും. ഉത്രയെ കടിച്ച രണ്ട്‍ പാമ്പിനെയും പോസ്റ്റ്മാർട്ടം നടത്തും. 
ഇന്നലെ തന്നെ പാമ്പിനെ കുഴിച്ചിട്ട സ്ഥലത്തുനിന്നും ജഡം പുറത്തെടുത്തിരുന്നു. കൊലപാതകത്തിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നും പോലീസ് അന്വേഷിക്കും. 
ഒന്നാം പ്രതി സൂരജിനെയും കൂട്ടുപ്രതി സുരേഷിന്നെയും ഇന്ന് കോടതിയിൽ ഹാജരാക്കും. 

Also Read:ഉത്രയുടെ കൊലപാതകം;ഭര്‍ത്താവ് സൂരജടക്കം രണ്ട് പേര്‍ അറസ്റ്റില്‍!

 

മെയ് 7ന് പുലർച്ചെയാണ് അഞ്ചലിലെ വീട്ടിൽ കുഞ്ഞിനും ഭർത്താവിനുമൊപ്പം ഉറങ്ങുകയായിരുന്ന ഉത്രയെ പാമ്പ് കടിക്കുന്നത്.
മാർച്ച് 2ന് ഭർതൃഗൃഹത്തിൽ നിന്നും യുവതിയെ പാമ്പ് കടിച്ചിരുന്നു. ഇതിൽ സംശയം തോന്നിയാണ് ഉത്രയുടെ മാതാപിതാക്കൾ സൂരജിനെതിരെ കേസ് കൊടുത്തതും കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും.

Trending News