ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആലപ്പുഴ സിറ്റിംഗ് എം.പി കെ.സി വേണുഗോപാൽ വ്യക്തമാക്കിയതോടെ കോൺഗ്രസ് സംസ്ഥാന നേതൃത്വം കുഴങ്ങിയിരിയ്ക്കുകയാണ്.
തട്ടകമായ ആലപ്പുഴ മണ്ഡലത്തില്‍ ആരെ നിര്‍ത്തുമെന്ന ആശയകുഴപ്പത്തിലാണ് ഇപ്പോള്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം. മണ്ഡലം നിലനിർത്താൻ ആരെ കളത്തിൽ ഇറക്കമെന്ന ചർച്ചയിലാണ് ഇപ്പോള്‍ നേതൃത്വം.
കോൺഗ്രസിന്‍റെ സംഘടനാകാര്യ ചുമതലയുള്ള എഎഐസിസി ജനറൽ സെക്രട്ടറിയാണ് കെ.സി. വേണുഗോപാൽ. മുഴുവൻ സംസ്ഥാനങ്ങളിലേയും സീറ്റ് നിർണയം അടക്കം സുപ്രധാന ചുമതലകൾ അദ്ദേഹത്തിന് പാർട്ടിയിലുണ്ട്.
ഡൽഹിയിലിരുന്ന് ആലപ്പുഴയിൽ മൽസരിക്കുന്നതു ജനങ്ങളോടുള്ള നീതികേടാണെന്നും കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി എന്നിവരെ ഇക്കാര്യം അറിയിച്ചിട്ടുള്ളതായും കെ.സി വേണുഗോപാൽ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, കെ.സി വേണുഗോപാൽ പിൻമാറിയതോടെ മണ്ഡലത്തിൽ എല്‍.ഡി.എഫ് ആദ്യഘട്ട വിജയം നേടിയെന്നായിരുന്നു ഇടത് സ്ഥാനാർത്ഥി എ.എം ആരിഫിന്‍റെ പ്രതികരണം.
വേണുഗോപാലിന്‍റെ പിൻമാറ്റം ജില്ലാ കോൺഗ്രസ് നേതത്വത്തിന് നൽകുന്ന പ്രതിസന്ധി ചെറുതല്ല. പി.സി വിഷ്ണുനാഥ്, എം.ലിജു, എ.എ ഷുക്കർ എന്നിവർക്ക് പുറമെ വി.എം സുധീരന്‍റെ പേരും പരിഗണനയിലുണ്ട്.
അതേസമയം, നേരത്തെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കിയ ഇടതു മുന്നണി മണ്ഡലത്തിൽ പ്രചാരണ പരിപാടികൾ ആരംഭിച്ചു കഴിഞ്ഞു.