കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കിയുള്ള സിനിമകള്‍ക്കും സീരിയലുകള്‍ക്കും സ്റ്റേയില്ല!
കൊല്ലപ്പെട്ട റോയി തോമസിന്റെ മക്കളും സഹോദരിയും നൽകിയ ഹർജി പരിഗണിക്കവെയാണ് താമരശ്ശേരി മുന്‍സിഫ് കോടതിയുടെ വിധി.
അതേസമയം, ഇവരുടെ ഹര്‍ജി പരിഗണിക്കുന്നത് ജനുവരി 25ലേക്ക് മാറ്റി. ഇന്നലെ കോടതിയിൽ ഹാജരാവുന്നതിനു വേണ്ടി നൽകിയ നോട്ടിസ് പലർക്കും ലഭിക്കാത്ത സാഹചര്യത്തിലാണ് കേസ് നീട്ടിയത്.
കൂടത്തായ് കേസ് ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമകളുടെയും സീരിയലിന്‍റെയും നിര്‍മ്മാതാക്കളോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
അഡ്വക്കറ്റ് മുഹമ്മദ് ഫിര്‍ദൗസ് ആണ് ജോളിയുടെ മക്കള്‍ക്ക് വേണ്ടി ഹര്‍ജി ഫയല്‍ ചെയ്തത്. ആശീര്‍വാദ് സിനിമാസ് ഉടമ ആന്‍റണി പെരുമ്പാവൂര്‍, വാമോസ് പ്രൊഡക്ഷന്‍ ഉടന്‍ ഡിനി ഡാനിയേല്‍, ഫ്ളവേര്‍സ് ടിവി തുടങ്ങിയ കക്ഷികള്‍ക്കാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
മലയാളത്തിലെ പ്രമുഖ ചാനലായ ഫ്ലവേഴ്സ് ടിവി 'കൂടത്തായി' എന്ന പേരില്‍ അവതരിപ്പിക്കുന്ന പരമ്പരയുടെ ആദ്യ എപ്പിസോഡ് തിങ്കളാഴ്ച സംപ്രേഷണം ആരംഭിച്ചിരുന്നു.
സിനിമാ-സീരിയില്‍ നിര്‍മാതാക്കള്‍ സാഹചര്യത്തെ മുതലെടുക്കുകയാണ്. ഇത് ജീവിക്കാനുള്ള അവകാശത്തിന്‍റെ ലംഘനമാണെന്നുമാണ് അഭിഭാഷകനായ എം മുഹമ്മദ് ഫിര്‍ദൗസ് ഹര്‍ജിയില്‍ പറയുന്നത്.
കൂടത്തായി കൂട്ടകൊലപാതകങ്ങളെ കുറിച്ച് മോഹന്‍ലാല്‍ അഭിനയിച്ച് ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം ഒരുങ്ങുന്നവെന്ന വാര്‍ത്തയായിരുന്നു ആദ്യം പുറത്തുവന്നത്.
ഇതിന് പിന്നാലെ നടി ഡിനി ഡാനിയേലും സമാന കഥ സിനിമയാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു താനെന്ന അവകാശവാദവുമായി രംഗത്തെത്തുകയായിരുന്നു.
കുടത്തായ് സംഭവം സിനിമയാക്കരുതെന്ന് അവശ്യപ്പെട്ടുകൊണ്ട് ആന്‍റണി പെരുമ്പാവൂരും ഡിനിയും അടക്കമുള്ളവര്‍ക്കെതിരെ പരാതിയുമായി അഭിഭാഷകന്‍ ശ്രീജിത്തും നേരത്തെ രംഗത്ത് എത്തിയിരുന്നു.