​India vs England: ലോ‌ർഡ്സിലെ ഹീറോകൾ ലീഡ്സിൽ സീറോ; തകർന്നടിഞ്ഞ് ഇന്ത്യ, ഇം​ഗ്ലണ്ടിന് ലീഡ്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യ 78ന് പുറത്ത്. ഇം​ഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടാതെ 120 റൺസ് എന്ന നിലയിൽ. 

Written by - Zee Malayalam News Desk | Last Updated : Aug 26, 2021, 11:06 AM IST
  • ഇം​ഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ തകർന്നടിഞ്ഞ് ഇന്ത്യ.
  • ആദ്യ ഇന്നിങ്സിൽ ഇന്ത്യ 78 റൺസിന് പുറത്ത്.
  • ഇം​ഗ്ലണ്ട് ആദ്യം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 120 റണ്‍സ് നേടി.
  • 19 റൺസെടുത്ത രോഹിത് ശ‌‌‌ർമയാണ് ടോപ് സ്കോറർ.
​India vs England: ലോ‌ർഡ്സിലെ ഹീറോകൾ ലീഡ്സിൽ സീറോ; തകർന്നടിഞ്ഞ് ഇന്ത്യ, ഇം​ഗ്ലണ്ടിന് ലീഡ്

ലീഡ്‌സ്: ഇം​ഗ്ലണ്ടിനെതിരായ (England) മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ നാണംകെട്ട് ഇന്ത്യൻ ടീം (Team India). ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ വെറും 78 റൺസിനാണ് പുറത്തായത്. മറുപടി ബാറ്റിങ് ആരംഭിച്ച ഇം​ഗ്ലണ്ട് ആദ്യം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 120 റണ്‍സെന്ന ശക്തമായ നിലയിലാണ്. റോറി ബേൺസ് (Rory Burns) 52 റൺസോടെയും ഹസീബ് ഹമീദ് (Haseeb Hameed) 60 റൺസോടെയും ക്രീസിലുണ്ട്.  

 42 ഓവർ ബാറ്റു ചെയ്താണ് ഇംഗ്ലിഷ് ഓപ്പണർമാർ 120 റൺസ് കൂട്ടിച്ചേർത്തത്. ‌10 വിക്കറ്റ് കയ്യിലിരിക്കെ ഇംഗ്ലണ്ടിനിപ്പോള്‍ 42 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുണ്ട്. 125 പന്തുകൾ നേരിട്ട ബേൺസ്, അഞ്ച് ഫോറും ഒരു സിക്സും സഹിതമാണ് 52 റൺസ് നേടിയത്. ഹസീബ് ഹമീദമാകട്ടെ, 130 പന്തുകൾ നേരിട്ട് 11 ഫോറുകൾ സഹിതം 60 റൺസും നേടി. ഇന്ത്യ ഇതിനകം അഞ്ച് ബോളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഓപ്പണിങ് കൂട്ടുകെട്ട് തകർക്കാൻ കഴിഞ്ഞില്ല. 10 വർഷത്തിനുശേഷമാണ് സ്വന്തം മണ്ണിൽ ടെസ്റ്റിൽ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലിഷ് താരങ്ങൾ ഓപ്പണിങ് വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ട് നേടുന്നത്. 

Also Read: India vs England മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കം; രണ്ടാം ജയം ലക്ഷ്യമിട്ട് ഇന്ത്യ

 

ടോസിലെ ഭാഗ്യം കോഹ്ലിയെ തുണച്ചപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്കൊപ്പം നായകനും ഒന്ന് അമ്പരന്നു. എന്നാൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടക്കം മുതല്‍ തിരിച്ചടികളായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് ആയപ്പോള്‍ തന്നെ കെ എല്‍ രാഹുലിന്റെ വിക്കറ്റ് നഷ്ടമായി. ആദ്യ രണ്ട് ടെസ്റ്റിലും തിളങ്ങിയ കെ എല്‍ രാഹുലിനെ(0) വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറുടെ കൈകളിലെത്തിച്ച് ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ടിന് ആഗ്രഹിച്ച തുടക്കമിട്ടു. മൂന്നാമനായി ഇറങ്ങിയ ചേതേശ്വര്‍ പൂജാരക്കും ക്രീസില്‍ അധികം ആയുസുണ്ടായില്ല. ഒമ്പത് പന്ത് നേരിട്ട പൂജാര ഒരു റണ്‍സെടുത്ത് പുറത്തായി. ആൻഡേഴ്സൺ തന്നെയാണ് പൂജാരയെയും കൂടാരം കയറ്റിയത്. 

ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ് മൂന്നാമത് പുറത്തായത്. പന്ത് സ്വിംഗ് ചെയ്യുന്ന സാഹചര്യത്തില്‍ ആന്‍ഡേഴ്‌സണെതിരെ ആത്മഹത്യാപരമായ കവര്‍ ഡ്രൈവിന് ശ്രമിച്ച കോഹ്ലി ഏഴ് റണ്‍സുമായാണ് മടങ്ങിയത്. നാലാം വിക്കറ്റിൽ രോഹിത് ശർമയും അജിങ്ക്യ രഹാനെയും ചെറിയ രക്ഷാപ്രവർത്തനം നടത്തി. രണ്ടക്കം കടന്ന താരങ്ങൾ രോഹിതും രഹാനെയും മാത്രമാണ്. രഹാനെ ഇന്ത്യന്‍ സ്‌കോര്‍ 50 കടന്നതിന് പിന്നാലെ ലഞ്ചിന് തൊട്ടു മുമ്പ് റോബിന്‍സന്റെ പന്തില്‍ ബട്‌ലര്‍ക്ക് പിടികൊടുത്ത് മടങ്ങി. 18 റണ്‍സായിരുന്നു രഹാനെയുടെ സംഭാവന. 

Also Read: India vs England Lord's Test : ലോർഡ്സിൽ വിജയക്കൊടി നാട്ടി ഇന്ത്യൻ ബോളർമാർ, ആതിഥേയരെ തകർത്തത് 151 റൺസിന്

 

അവസാന പ്രതീക്ഷയായ റിഷഭ് പന്ത് വന്നതും പോയതും ഒരുമിച്ചായിരുന്നു. രണ്ട് റണ്‍സ് മാത്രമെടുത്ത പന്തിനെ റോബിണ്‍സന്റെ പന്തില്‍ ബട്‌ലര്‍ പിടികൂടിയപ്പോള്‍ അതുവരെ ക്ഷമയോടെ ബാറ്റ് ചെയ്ത രോഹിത് ശര്‍മ ഒടുവില്‍ ഓവര്‍ടണിന്റെ പന്തില്‍ മോശം ഷോട്ട് കളിച്ച് 19 റൺസിന് പുറത്തായി. തൊട്ടടുത്ത പന്തിൽ ഷമിയെയും ഓവർട്ടൻ വീഴ്ത്തി. അടുത്ത ഓവറിൽ അടുത്തടുത്ത പന്തുകളിൽ ജഡേജയെയും ബുമ്രയെയും വിക്കറ്റിനു മുന്നിൽ കുടുക്കിയ സാം കറന്റെ പ്രകടനം കൂടിയായതോടെ വാലറ്റവും മുട്ടുമടക്കി. സിറാജിനെ ക്യാപ്റ്റൻ ജോ റൂട്ടിന്റെ കൈകളിലെത്തിച്ച് ഓവർട്ടൻ ഇന്ത്യന്‍ ഇന്നിംഗ്‌സിന് തിരശീലയിടുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 78 റണ്‍സ് മാത്രം. ഇംഗ്ലണ്ടിനായി ആന്‍ഡേഴ്‌സണും ഓവര്‍ടണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ്‌പ്പോള്‍ സാം കറനും റോബിന്‍സണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് (Indian batsman) മുട്ടിടിച്ച പിച്ചില്‍ ഇംഗ്ലീഷ് ഓപ്പണര്‍മാരായ റോറി ബേണ്‍സും ഹസീബ് ഹമീദും അനായാസം ബാറ്റിങ് തുടങ്ങി. പരമ്പരയില്‍ (Series) ആദ്യമായി ഇംഗ്ലണ്ട് ഓപ്പണിംഗ് (England openers) സഖ്യം 100 റൺസ് പിന്നിട്ടതോടെ ഇന്ത്യ പ്രതിരോധത്തിലായി. കളി തീരാൻ നാല് ദിവസം ശേഷിക്കെ ഇം​ഗ്ലണ്ടിനെ വൻ ലീഡ് നേടു‌ന്നതിൽ നിന്ന് തടയുകയും രണ്ടാം ഇന്നിങ്സിൽ മികച്ച ലീഡ് നേടുകയും ചെയ്താലെ ഇന്ത്യക്ക് ജയസാധ്യതയുള്ളു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News