ന്യൂഡല്‍ഹി: ഇന്ത്യ- ബംഗ്ലാദേശ് ട്വന്‍റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഗുജറാത്തിലെ രാജ്കോട്ടില്‍.
മഹ ചുഴലിക്കാറ്റിന്‍റെ ഭീഷണിയിലാണ് മത്സരത്തിന് അരങ്ങൊരുങ്ങുന്നത്. മഹ ആഞ്ഞടിച്ചാല്‍ മത്സരം ഉപേക്ഷിക്കേണ്ടിവരും.
മത്സരം ഉപേക്ഷിച്ചാല്‍ ആദ്യകളിയില്‍ തോറ്റ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാവും. ഇന്ന് രാത്രി ഏഴു മണിയ്ക്ക് സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയാത്തിലാണ് മത്സരം. മഹ
ചുഴലിക്കാറ്റ് രാജ്കോട്ടിൽ കനത്ത മഴ പെയ്യിച്ചേക്കാമെന്നാണ് പ്രവചനം.ന്യൂഡൽഹിയിൽ അന്തരീക്ഷ മലിനീകരണമായിരുന്നു വില്ലനെങ്കിൽ ഇവിടെ ‘മഹ’ ചുഴലിക്കാറ്റാണ് പ്രതിസന്ധി തീർക്കുന്നത്.
രാജ്കോട്ടിൽ ഇതുവരെ നടന്നിട്ടുള്ളത് രണ്ട് രാജ്യാന്തര ട്വന്റി20 മത്സരങ്ങളാണ്. ഇതിൽ ഒരെണ്ണം ജയിച്ച ഇന്ത്യ രണ്ടാം മത്സരം തോറ്റു.
കൂടാതെ, ഇന്ത്യയുടെ താൽക്കാലിക ക്യാപ്റ്റൻ രോഹിത് ശർമയുടെ 100–ാം ട്വന്റി20 മത്സരമാകും രാജ്കോട്ടിലേത്. രാജ്യാന്തര ക്രിക്കറ്റിൽ 100 മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് മാറും.
ആദ്യ മത്സരം കൈവിട്ട ഇന്ത്യക്ക് രണ്ടാം മത്സരം ഏറെ നിര്‍ണ്ണായകമാണ്. ബാറ്റി൦ഗില്‍ പരാജയപ്പെട്ടതായിരുന്നു ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് തോല്‍വി സമ്മാനിച്ചത്. എന്നാല്‍, ടീം അതുപോലെ നിലനിര്‍ത്തുമെന്നാണ് സൂചന.