IND vs ENG : രാജ്കോട്ടിൽ ചരിത്രം കുറിച്ച് ഇന്ത്യക്ക് രാജകീയ ജയം; ജഡേജയ്ക്ക് അഞ്ച് വിക്കറ്റ്

IND vs ENG Rajkot Test Updates : ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറിലുള്ള ജയമാണിന്ന് രാജ്കോട്ടിൽ കുറിച്ചത്

Written by - Jenish Thomas | Last Updated : Feb 18, 2024, 05:26 PM IST
  • യശ്വസ്വി ജയ്സ്വാളിന് ഇരട്ട സെഞ്ചുറി
  • അരങ്ങേറ്റ മത്സരത്തിലെ രണ്ട് ഇന്നിങ്സിലും സർഫറാസ് ഖാൻ അർധ സെഞ്ചുറി
  • ജഡേജയ്ക്ക് അഞ്ച് വിക്കറ്റ് നേട്ടം
  • 557 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 122ന് പുറത്തായി
IND vs ENG : രാജ്കോട്ടിൽ ചരിത്രം കുറിച്ച് ഇന്ത്യക്ക് രാജകീയ ജയം; ജഡേജയ്ക്ക് അഞ്ച് വിക്കറ്റ്

India vs England 3rd Test : രാജ്കോട്ട് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ വമ്പൻ സ്കോറിന് തകർത്ത് ആതിഥേയരായ ഇന്ത്യ. 434 റൺസിനാണ് രോഹിത് ശർമയും സംഘവും ഇംഗ്ലീഷ് ടീമിനെ തകർത്തത്. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ റൺസ് അടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണിത്. 557 റൺസ് എന്ന കുറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലീഷ് ടീമിന്റെ രണ്ടാം ഇന്നിങ്സ് 122 റൺസിന് തകർന്നടിഞ്ഞു. ഒരു ദിവസവും ഒരു സെക്ഷനും ബാക്കി നിൽക്കെയാണ് ബാസ്ബോൾ ശൈലിക്കാർ രണ്ടാം ഇന്നിങ്സിനെ തുടക്കമിട്ടത്. എന്നാൽ ഇന്ത്യയുടെ സ്പിൻ കുരുക്കിൽ ഇംഗ്ലീഷ് ബാറ്റർമാർ കുടുങ്ങി പോയി. ഇന്ത്യക്കായി ജഡേജ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി.

ഓപ്പണർ യശ്വസ്വി ജയ്സ്വാളിന്റെ ഇരട്ട സെഞ്ചുറിയുടെയും ശുഭ്മാൻ ഗിൽ, സർഫറാസ് ഖാൻ എന്നിവരുടെ അർധസെഞ്ചുറികളുടെ മികവിലാണ് ഇന്ത്യ സന്ദർശകർക്കെതിരെ 557 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം ഒരുക്കിയത്. എന്നാൽ സമനില പോലും വഴങ്ങാനാകാതെ ഇംഗ്ലണ്ട് ഇന്ത്യൻ ബോളിങ് ആക്രമണത്തിന് മുന്നിൽ തകർന്നടിഞ്ഞു. ബോളർ മാർക്ക് വുഡ് നേടിയ 33 റൺസാണ് ഇംഗ്ലീഷ് സ്കോർ ബോർഡ് 100 കടത്തി നാണക്കേഡിൽ നിന്നും രക്ഷിച്ചത്. ഒരുഘട്ടത്തിൽ പോലും ഇംഗ്ലണ്ട് ബാറ്റർമാർക്ക് പ്രതിരോധിക്കാനുള്ള അവസരം ഇന്ത്യൻ ബോളർമാർ നൽകിയില്ല. ജഡേജയ്ക്ക് പുറമെ കുൽദീപ് യാദവ് രണ്ടും ജസ്പ്രിത് ബുമ്രയും ആർ അശ്വിനും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

ALSO READ : IND vs ENG : ഇത് യശ്വസ്വിനീയം.... തുടർച്ചയായ രണ്ടാം ടെസ്റ്റിലും ജയ്സ്വാളിന് ഇരട്ട സെഞ്ചുറി

ശുഭ്മാൻ ഗില്ലും നൈറ്റ് വാച്ച്മാനായി എത്തിയ കുൽദീപ് യാദവും ചേർന്നാണ് രാജ്കോട്ട് ടെസ്റ്റിന്റെ നാലാം ദിനമായ ഇന്ന് തുടക്കമിട്ടത്. ശുഭ്മാൻ ഗിൽ പരമ്പരയിലെ രണ്ടാം സെഞ്ചുറിയിലേക്ക് നീങ്ങിയപ്പോൾ നിർഭാഗ്യമായി റൺഔട്ടിലൂടെ പുറത്താകേണ്ടി വന്നു. 91 റൺസെടുത്താണ് ഗില്ലിന് മടങ്ങേണ്ടി വന്നത്. തൊട്ടുപിന്നാലെ ഗില്ലിന് പിന്തുണ നൽകിയ കുൽദീപും മടങ്ങി. പിന്നീടാണ് ഇന്ത്യയുടെ ബാസ്ബോൾ ഇന്നിങ്സിന് രാജ്കോട്ട് സാക്ഷിയാകുകയായിരുന്നു.

മൂന്നാം ദിനത്തിൽ സെഞ്ചുറിക്ക് ശേഷം റിട്ടയർഡ് ഹർട്ടായി മടങ്ങിയ ഓപ്പണർ യുശ്വസ്വി ജയ്സ്വാളും അരങ്ങേറ്റക്കാരനുമായ സർഫറാസ് ഖാനും ചേർന്നാണ് ഇന്ത്യക്ക് കൂറ്റൻ ലീഡ് ഒരുക്കിയത്. ഇരുവരും ചേർന്ന് ഇംഗ്ലീഷ് ബോളർമാർക്കെതിരെ റൺസ് അടിച്ചു കൂട്ടികയായിരുന്നു. തുടർന്ന് തുടർച്ചയായ ടെസ്റ്റ് മത്സരങ്ങളിൽ ഇരട്ട സെഞ്ചുറി നേട്ടം ജയ്സ്വാൾ സ്വന്തമാക്കി. ഇത്തവണ അതിവേഗത്തിലാണ് ഇന്ത്യൻ ഇടംകൈയ്യൻ ഓപ്പണർ ഇരട്ട ശതകം തികച്ചത്. 231 പന്തിലാണ് ഇന്ത്യൻ ഇടംകൈയ്യൻ ഓപ്പണർ ഇരട്ട സെഞ്ചുറി നേടിയത്. ഇംഗ്ലണ്ടിനെതിരെ രണ്ട് തവണ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും ജയ്സ്വാൾ സ്വന്തമാക്കി.

അരങ്ങേറ്റ മത്സരത്തിലെ രണ്ട് ഇന്നിങ്സിലും അർധ സെഞ്ചുറി നേടിയ സർഫറാസ് ഖാനും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അർധസെഞ്ചുറി നേടുന്നതിനൊപ്പം തന്റെ സഹതാരത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ 25കാരനായ താരം വലിയ പിന്തുണയാണ് നൽകിയത്. ആദ്യ ഇന്നിങ്സിൽ 62 റൺസെടുത്താണ് ഖാൻ റൺഔട്ടിലൂടെ പുറത്തായത്.

ആദ്യ ഇന്നിങ്സിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെയും രവീന്ദ്ര ജഡേജയുടെയും സെഞ്ചുറികളുടെ മികവിൽ ഇന്ത്യ 445 റൺസെടുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരുടെ ഒന്നാം ഇന്നിങ്സ് 319 റൺസിന് അവസാനിച്ചു. ഓപ്പണർ ബെൻ ഡക്കെറ്റിന്റെ പിൻബലത്തിൽ മാത്രമാണ് ഇംഗ്ലണ്ടിന്റെ സ്കോർ ബോർഡിന് 300 കടക്കാൻ സാധിച്ചത്. നാല് വിക്കറ്റ് നേടി മുഹമ്മദ് സിറാജാണ് ഇംഗ്ലീഷ് ടീമിന്റെ ഇന്നിങ്സ് വേഗത്ത് തീർപ്പാക്കിയത്. 

ജയത്തോടെ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-1ന് മുന്നിലെത്തി. ഹൈദരാബാദ് ടെസ്റ്റിൽ 28 റൺസിന് തോറ്റ് ആതിഥേയർ പിന്നീട് വിശാഖപട്ടണത്തും ഇപ്പോൾ രാജ്കോട്ടിൽ ഗംഭീര തിരുച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഫെബ്രുവരി 23നാണ് പരമ്പരയിലാണ് നാലാമത്തെ മത്സരം. റാഞ്ചിയാണ് നാലാം ടെസ്റ്റ് മത്സരത്തിന് ആതിഥേയത്വം വഹിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News