ധർമശാല: അരങ്ങേറ്റ ഏകദിനത്തില്‍ മൂന്നു വിക്കറ്റുമായി ആക്രമണം നയിച്ച ഹര്‍ദിക് പാണ്ഡ്യ, 85 റണ്‍സുമായി പുറത്താകാതെ നിന്ന വിരാട് കൊഹ്‌ലി എന്നിവര്‍ തിളങ്ങിയപ്പോള്‍ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. സന്ദർശകർ ഉയർത്തിയ 191 റൺസ് പിന്തുടർന്ന ഇന്ത്യ 33.1 ഓവറിൽ നാലു വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യത്തിലെത്തി.
81 പന്തില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പടെയാണ് കോഹ്ലി 85 റണ്‍സ് നേടിയത്. അജിൻക്യ രഹാനെ (33), ധോണി (21), മനീഷ് പാണ്ഡെ (17), രോഹിത് ശർമ (14) എന്നിവരാണ് പുറത്തായ ബാറ്റ്സ്മാൻമാർ. കേദാർ യാദവ് (10) വിജയത്തിൽ കോഹ്ലിക്കു കൂട്ടുനിന്നു.
നേരത്തെ, ടോസ് ജയിച്ച ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി കിവീസിനെ ബാറ്റിങ്ങിന് അയയ്‌ക്കുകയായിരുന്നു. ബാറ്റ്‌സ്മാന്മാര്‍ക്ക് ഏറെ പിന്തുണ നല്‍കുന്ന പിച്ചില്‍ പക്ഷേ കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ കിവീസിനെ വരിഞ്ഞു കെട്ടി. തന്റെ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യക്കായി ന്യൂബോള്‍ പങ്കിട്ട് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്‌ടില്‍(12), ഓള്‍റൗണ്ടര്‍ കോറി ആന്‍ഡേഴ്‌സണ്‍(4), ലൂക്ക് റോഞ്ചി(0) എന്നിവരെ മടക്കിയ പാണ്ഡ്യയാണ് കിവീസിന് ഏറെ നഷ്‌ടമുണ്ടാക്കിയത്.
ഒരുഘട്ടത്തിൽ 108/8 എന്ന നിലയിലായിരുന്നു കിവീസ്. ലാഥം 98 പന്ത് നേരിട്ടപ്പോൾ 45 പന്തിൽനിന്ന് മൂന്നു സിക്സും ആറു ബൗണ്ടറികളുമായി സൗത്തിയാണ് അതിവേഗം സ്കോർ ഉയർത്തിയത്. ലാഥവും സൗത്തിയും ക്രീസിൽ ഒത്തു ചേർന്നപ്പോൾ മാത്രമാണ് ഇന്ത്യൻ ബൗളർമാർ പരീക്ഷിക്കപ്പെട്ടത്. സൗത്തി പുറത്തായതോടെ കിവികളുടെ ഇന്നിംഗ്സും പെട്ടെന്നു അവസാനിച്ചു.
അരങ്ങേറ്റത്തിൽ മൂന്നു വിക്കറ്റ് നേടിയ ഹാർദിക് പാണ്ഡ്യക്കൊപ്പം മൂന്നു വിക്കറ്റുമായി അമിത് മിശ്ര കൂടി ചേർന്നതോടെ കിവീസ് ചെറിയ സ്കോറില്‍ ഒതുങ്ങി. എട്ട് ഓവറില്‍ 31 റണ്‍സിന് രണ്ടു വിക്കറ്റെടുത്ത ഉമേഷ് യാദവും കിവികളുടെ മുന്‍നിരയെ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.