കൊല്‍ക്കത്ത: പന്ത്രണ്ടാം ലോകകപ്പ് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ മുതല്‍ സമൂഹ മാധ്യമങ്ങളില്‍ സംസാര വിഷയം ധോണിയുടെ വിരമിക്കലാണ്.
എന്നാല്‍, ധോണിയുടെ വിരമിക്കല്‍ കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.
ഇപ്പോഴിതാ, പണ്ടത്തെ പോലെ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ ധോണി ആത്മപരിശോധന നടത്തണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സൗരവ് ഗാംഗുലി.
കരിയറില്‍ ഇപ്പോള്‍ എവിടെ നില്‍ക്കുന്നുവെന്ന് ആത്മപരിശോധന നടത്തേണ്ട സമയമാണ്ണി ധോണിയ്ക്കിതെന്നാണ് ഗാംഗുലി പറയുന്നത്.
ധോണി, കോഹ്ലി, സച്ചിന്‍ എന്നിവരെ പോലെയുള്ള കളിക്കാരില്‍ നിന്നും ആരാധകര്‍ എപ്പോഴും മികച്ച പ്രകടനങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് ഓര്‍മിപ്പിച്ച ഗാംഗുലി ധോണിയ്ക്ക് അതിന് കഴിയുമോ എന്ന കാര്യത്തില്‍ അദ്ദേഹം സ്വയം വിലയിരുത്തല്‍ നടത്തണമെന്നും പറഞ്ഞു.
ഒരു കളിക്കാരന് മാത്രമേ തന്നില്‍ എത്ര ഊര്‍ജ്ജം നിലനില്‍ക്കുന്നുണ്ടെന്ന് അറിയുള്ളൂ. അതിനാല്‍ വിരമിക്കണോ എന്ന കാര്യത്തിലും തീരുമാനം ധോണിയുടേത് മാത്രമാണ്. - ഗാംഗുലി പറഞ്ഞു
എല്ലാ കളിക്കാരും ഒരു ഘട്ടത്തില്‍ വിരമിക്കേണ്ടതുണ്ടെന്നും ഫുട്ബോള്‍ താരമായ മറഡോണയും, സച്ചിനും, ബ്രാഡ്മാനുമെല്ലാം കരിയറില്‍ ഇത്തരമൊരു ഘട്ടത്തിലൂടെ കടന്നുപോയവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാക്കാലത്തും ധോണിയുടെ സേവനം ലഭിക്കുമെന്ന് ഇന്ത്യന്‍ ടീ൦ പ്രതീക്ഷിക്കേണ്ടെന്നും ധോണിയില്ലാതെ തന്നെ മത്സരങ്ങള്‍ ജയിക്കാന്‍ ടീം തയാറായേ മതിയാകുവെന്നും ഗാംഗുലി പറഞ്ഞു.
പന്ത്രണ്ടാം ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ തോല്‍വിയുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് എംഎസ് ധോണി.
അതിവേഗത്തിൽ സ്കോർ ഉയർത്തേണ്ട കളിയിൽ 31 പന്തിൽ 42 റൺസെടുത്ത് പുറത്താകാതെ നിൽക്കുകയായിരുന്നു ധോണി. ധോണിയുടെ ഈ സമീപനത്തെ സൗരവ് ഗാംഗുലി വിമര്‍ശിച്ചിരുന്നു.