ബിൻ ലാദനെ രക്തസാക്ഷിയാക്കി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

"നമ്മുടെ ഒരു സുഹൃത്ത് രാജ്യം നമ്മളെ അറിയിക്കാതെ അബോട്ടാബാദില്‍ എത്തി ലാദനെ കൊന്നു, രക്തസാക്ഷി ആക്കി. അതിനു ശേഷം ലോകം മുഴവന്‍ നമ്മളെ കുറ്റപ്പെടുത്തി"

Last Updated : Jun 26, 2020, 10:18 AM IST
ബിൻ ലാദനെ രക്തസാക്ഷിയാക്കി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

കൊടുംഭീകരനും അല്‍ഖ്വയ്ദ തലവനുമായ ഒസാമ ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് വിളിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ദേശീയ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിലാണ് ലാദന്‍ രക്തസാക്ഷിത്വം വരിക്കുകയായിരുന്നെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. ഭീകരവാദത്തിനെതിരായ അമേരിക്കൻ യുദ്ധം പാകിസ്ഥാനെ ലജ്ജിപ്പിച്ചുവെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

"നമ്മുടെ ഒരു സുഹൃത്ത് രാജ്യം നമ്മളെ അറിയിക്കാതെ അബോട്ടാബാദില്‍ എത്തി ലാദനെ കൊന്നു, രക്തസാക്ഷി ആക്കി. അതിനു ശേഷം ലോകം മുഴവന്‍ നമ്മളെ കുറ്റപ്പെടുത്തി" ഇമ്രാൻ ഖാൻ പറഞ്ഞു. തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍ 70,000 പാക്കിസ്ഥാനികള്‍ മരിച്ചെന്നും ഇമ്രാന്‍ കൂട്ടിച്ചേർത്തു.

നേരത്തെ, പാക് പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബിന്‍ലാദനെ ഭീകരവാദി എന്നു വിളിക്കാന്‍ ഇമ്രാന്‍ ഖാന്‍ വിസമ്മതിച്ചിരുന്നു. ഇത് വലിയ വിവാദമായതിനു പിന്നാലെയാണ് ബിന്‍ ലാദനെ പോലെയൊരു കൊടും ഭീകരനെ വെള്ളപൂശാന്‍ പാകിസ്താന്റെ പ്രധാനമന്ത്രി തന്നെ ശ്രമിക്കുന്നത്.

Also Read: ഇന്ത്യാ-ചൈന സംഘര്‍ഷം;മേഖലയില്‍ ചൈനയുടെ ഭീഷണി;സൈന്യത്തെ നിയോഗിക്കാന്‍ അമേരിക്ക!

ഇമ്രാൻഖാന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷം രംഗത്ത് വന്നു. ഒസാമ ബിൻലാദൻ ഭീകരവാദിയാണ്. എന്നാൽ നമ്മുടെ പ്രധാനമന്ത്രി വിശേഷിപ്പിക്കുന്നത് രക്തസാക്ഷിയെന്നാണ്. പതിനായിരക്കണക്കിന് പേരെ കൂട്ടക്കൊല ചെയ്തതിന് പിന്നിലെ സൂത്രധാരനാണ് ഒസാമ.- പിഎംഎൽ- എൻ നേതാവ് ഖവാജ ആസിഫ് പറ‍ഞ്ഞു.

2011 മെയ് മാസത്തിലാണ് പാകിസ്താനില്‍ അമേരിക്ക നടത്തിയ സൈനിക ഓപ്പറേഷനില്‍ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടത്. ഇസ്ലാമാബാദില്‍ നിന്നും 50കി.മീ. മാത്രം അകലെ അബോട്ടാബാദ് എന്ന സ്ഥലത്ത് ഒരു മൂന്നു നില ബംഗ്ലാവിലായിരുന്നു അദ്ദേഹത്തെ കണ്ടെത്തിയത്. പാക് മിലിട്ടറി അക്കാദമിയില്‍ നിന്നും 1.21കി.മീ. മാത്രം അകലെയാണ് ഈ ബംഗ്ലാവ്.

Trending News