ഇസ്ലാമാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വന്‍ ഭൂരിപക്ഷം നേടി എന്‍ഡിഎ മുന്നേറുകയാണ്.
അതേസമയം, നരേന്ദ്രമോദി ഒരിക്കൽ കൂടി ഇന്ത്യൻ പ്രധാനമന്ത്രിയാകുന്നതില്‍ ആശങ്കയറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ.
ഇക്കഴിഞ്ഞ സെപ്റ്റംബറിൽ പാക് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് എഴുതിയ കത്തിൽ കശ്മീർ അടക്കമുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഭീകര സംഘടനകളെ വളർത്തുന്ന നടപടികൾ അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ഒരു ചർച്ചയുമില്ലെന്നായിരുന്നു ഇതിന് ഇന്ത്യ നൽകിയ മറുപടി.
ഇനി ഇന്ത്യയുമായി ഒരു ചർച്ച ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമായിരിക്കുമെന്ന് പാക് അധികൃതർ പിന്നീട് വ്യക്തമാക്കിയിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ പരാജയപ്പെടുമെന്നുള്ള ധാരണയിലാണ് പാക് അധികൃതർ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്.
എന്നാൽ ഇന്ത്യൻ തിരഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോൾ ഫലങ്ങൾ വന്നതോടെ നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നത് പാകിസ്ഥാന് അപകടമാണെന്ന രീതിയിൽ പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയിരുന്നു.
അപകടകരമായ പ്രതിരോധമാണ് ഇന്ത്യ പിന്തുടരുകയെന്നും, ബിജെപി യുടെ മുൻ പ്രധാനമന്ത്രി വാജ്പേയിയെ പോലെയല്ല നരേന്ദ്രമോദിയെന്നും ഡോൺ ന്യൂസ് സീനിയർ റിപ്പോർട്ടർ സഹീദ് ഹുസൈൻ പറയുന്നു.
മൃദു ഭാഷിയായിരുന്നു വാജ്പേയ് എങ്കിൽ ഏതു നിമിഷവും പ്രതിരോധിക്കാൻ കരുത്തുള്ള പ്രധാനമന്ത്രിയാണ് മോദിയെന്നും സ്വന്തം രാജ്യത്തിന്‍റെ സൈന്യത്തെ ഏറ്റവും ശക്തമായ സേനയായി വളർത്തിയ ഭരണാധികാരിയാണ് മോദിയെന്നും സഹീദ് ഹുസൈൻ തന്റെ ലേഖനത്തിൽ പറയുന്നു.