ലാഹോർ: പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫിനെതിരെയുള്ള കേസുകള്‍ പരിഗണിക്കുന്ന സുപ്രീം കോടതി ജഡ്ജിയുടെ വീടിനു നേരെ ആക്രമണം. ജസ്റ്റിസ് ഇജാസ് ഉല് അഹ്സാന്റെ വസതിക്കു നേരെ ഞായറാഴ്ച രാവിലെ 4.30 നും 9നും ഇടയിൽ വെടിവയ്പുണ്ടായി. .
നിര്‍ണ്ണായകമായ പാനാമഗേറ്റ് അഴിമതിക്കേസിൽ നവാസ് ഷരീഫ് കുറ്റക്കാരനെന്ന് വിധിക്കുകയും പാക് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ അയോഗ്യത കല്‍പ്പിക്കുകയും ചെയ്ത സുപ്രീംകോടതി ബഞ്ചില്‍ ഉള്‍പ്പെട്ട ജഡ്ജിയാണ് ഇജാസ് ഉല് അഹ്സാന്. ഷരീഫിനും മക്കള്‍ക്കും മരുമകനും എതിരായ അഴിമതി കേസുകള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നതും അദ്ദേഹമാണ്.
സംഭവത്തോടു ബന്ധപ്പെട്ട് പാകിസ്ഥാനിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജസ്റ്റിസ് അഹ്സാന്റെ വസതിക്ക് ശക്തമായ കാവൽ ഏർപ്പെടുത്തി. ഫോറന്‍സിക് വിദഗ്ദ്ധര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കൂടാതെ ചീഫ് ജസ്റ്റിസ് മിയാന്‍ സക്കീബ് നിസാര്‍ ജഡ്ജിയുടെ വസതി സന്ദർശിച്ചു.
പാനാമഗേറ്റ് അഴിമതിക്കേസിൽ നവാസ് ഷരീഫ് കുറ്റക്കാരനെന്ന് പാകിസ്ഥാന് സുപ്രീംകോടതി വിധിച്ചിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ വര്‍ഷം അദ്ദേഹം രാജി വച്ചിരുന്നു. കൂടാതെ പാക് സുപ്രിം കോടതി രാഷ്ട്രീയ പ്രവര്‍ത്തനത്തിനും പൊതുസ്ഥാപനങ്ങളില്‍ സ്ഥാനമാനങ്ങള്‍ വഹിക്കുന്നതിനും നവാസ് ഷരീഫിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.